ദില്ലി: കോവിഡ് പശ്ചാതലത്തില്‍ പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കി. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പിന്തുണയോടെയാണ് തീരുമാനം എടുത്തതെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു. എല്ലാ പാർട്ടികളുടെയും നേതാക്കളുമായി താൻ ചർച്ചകൾ നടത്തിയെന്നും കൊവിഡ്-19 കാരണം സമ്മേളനം നടത്തരുതെന്ന സമവായമാണ് ഉയർന്നതെന്നും മന്ത്രി വ്യക്തമാക്കി.
ജനുവരി അവസാന ആഴ്ചയാകും ബജറ്റ് സമ്മേളനം ആരംഭിക്കുക. ബജറ്റ് സമ്മേളനത്തില്‍ ശീതകാല സമ്മേളനം ലയിപ്പിക്കാനാണ് സാധ്യതയെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പാർമെന്‍റിന്‍റെ വർഷകാല സമ്മേളനം ചേർന്നിരുന്നു. ഇടവേളയില്ലാതെ പത്ത് ദിവസം തുടർച്ചയായാണ് ലോക്സഭയും രാജ്യസഭയും സമ്മേളിച്ചത്. ശൈത്യകാലത്ത് രാജ്യ തലസ്ഥാനമായ ദില്ലി അടക്കമുള്ള സ്ഥലങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുക പ്രയാസകരമാണെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കി.