തിരുവനന്തപുരം : നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ ബഹളം. ‘ബ്രഹ്മപുരം വിഷയവും കൊച്ചി കോർപ്പറേഷൻ കൌൺസിൽ യോഗത്തിൽ പങ്കെടുക്കാനെത്തിയ വനിതാ കൌൺസിലർമാർക്കെതിരെ നടന്ന പോലീസിന്റെ ക്രൂര മർദ്ദനവും സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് റോജി എം ജോൺ എംഎൽഎയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. എന്നാൽ ഇതിന് അനുമതി ലഭിച്ചില്ല. ആദ്യ സബ്‌മിഷൻ ആയി പരിഗണിക്കാമെനന്നായിരുന്നു സ്‌പീക്കറിന്റെ മറുപടി.
കൊച്ചി കോർപ്പറേഷൻ കൌൺസിൽ യോഗത്തിൽ പങ്കെടുക്കാനെത്തിയ മുതിർന്ന നേതാക്കളെ വരെ ക്രൂരമായി മർദ്ദിച്ചത്ഗൗരവമുള്ള വിഷയമാണെന്നും അടിയന്തര പ്രമേയത്തിന് അനുമതി നൽകണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ സഭയിൽ ആവശ്യപ്പെട്ടെങ്കിലും സ്പീക്കർ ആവശ്യം നിരസിക്കുകയായിരുന്നു. സംഭവത്തിൽ മുഖ്യമന്ത്രിക്ക് മറുപടി പറയേണ്ടിവരുമെന്നതിനാലാണ് അനുവദിക്കാത്തതെന്ന് സതീശൻ കുറ്റപ്പെടുത്തിയതിനെ തുടർന്ന് ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ ബഹളം വയ്ക്കുകയായിരുന്നു. പ്രതിപക്ഷം സ്പീക്കറുടെ ഡയസിന് മുന്നിലെത്തി ബാനറുമായി പ്രതിഷേധിച്ചു . തുടർന്ന് പ്രതിപക്ഷത്തിന് സ്പീക്കർ നടപടി മുന്നറിയിപ്പ് നൽകുകയും ചെയ്തു.