സോൾ : ദക്ഷിണ കൊറിയയുടെ അതിർത്തി ദ്വീപായ യോൺപിയോങ്ങിന് സമീപം വെടിക്കോപ്പുകളുടെ പരീക്ഷണങ്ങൾ നടത്തി പ്രകോപനവുമായി ഉത്തര കൊറിയ. പരീക്ഷണങ്ങളുടെ ഭാഗമായി ദ്വീപിലെ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. സംഭവത്തെത്തുടർന്ന് യോൺപിയോങ് ദ്വീപ് നിവാസികൾ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ദക്ഷിണ കൊറിയൻ സർക്കാർ.
ദക്ഷിണ കൊറിയയും ഉത്തരകൊറിയയും തർക്കം ഉന്നയിക്കുന്ന സമുദ്ര അതിർത്തിക്ക് സമീപം തുടർച്ചയായ മൂന്നാം ദിവസമാണ് ഉത്തരകൊറിയ പ്രകോപനം സൃഷ്ടിക്കുന്നത്. ദ്വീപിന് സമീപം 60 ലധികം പീരങ്കി വെടിവയ്പ്പ് നടന്നതായി ദക്ഷിണകൊറിയൻ സൈന്യം സ്ഥിരീകരിച്ചു.
എന്നാൽ ദക്ഷിണ കൊറിയയുടെ വാദം ഉത്തരകൊറിയ തള്ളിക്കളഞ്ഞിട്ടുണ്ട്. തങ്ങൾ പ്രയോഗിച്ച ഒരു ഷെൽ പോലും ജലമേഖലയിൽ പതിച്ചിട്ടില്ലെന്നും സ്ഫോടന ശബ്ദം അവർ തെറ്റിദ്ധരിച്ചതായിരിക്കാമെന്നും ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ് പ്രസ്താവനയിറക്കി. മാസങ്ങൾക്കു മുൻപ് ഉത്തര കൊറിയ ഒരു ചാര ഉപഗ്രഹം വിക്ഷേപിച്ചതോടെ 2018ലെ സമാധാന കരാർ നിഷ്ക്രിയമായതായി നേരത്തെ ദക്ഷിണ കൊറിയ അറിയിച്ചിരുന്നു.