സംസ്ഥാന സ്കൂൾ കലോത്സവത്തില്‍ ഇത്തവണയും വെജിറ്റേറിയൻ ഭക്ഷണം മാത്രമായിരിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി കഴിഞ്ഞ ദിവസമാണ് അറിയിച്ചത്. കഴിഞ്ഞ കലോത്സവത്തിൽ ഭക്ഷണം സംബന്ധിച്ച് വിവാദം ഉയർന്നതിനെ തുടർന്ന് ഈ വർഷം മുതൽ നോൺ വെജ് ഭക്ഷണവും കലോത്സവത്തിൽ ഉണ്ടാകുമെനായിരുന്നു മന്ത്രി നേരത്തെ പറഞ്ഞിരുന്നത്. ഇപ്പോഴിതാ, ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തുകയാണ് നടൻ ഹരീഷ് പേരടി. കോഴിക്കോട്ടെ പാലസ്തീൻ ഐക്യദാർഡ്യ സമ്മേളനത്തോടെ മുസ്ലിം ഹെജിമണിക്ക് ഒരു ഇടവേളയായി. ഇനി നമ്മുടെ കൂട്ടത്തിൽ തന്നെയുള്ള ഏത് ബുദ്ധിജീവികൾ കുറ്റപ്പെടുത്തിയാലും പഴയിടം നമ്പൂതിരിയുടെ തലയിൽ മാത്രം വീഴുന്ന ബ്രാമണിക്കൽ ഹെജിമണിയുടെ കളിയാണ്. കാരണം പേരുകൾ നമുക്ക് ഇന്ന് അറിയാതെ വീണുകിട്ടിയ വലിയ ഒരു ആയുധമാണെന്ന് ഹരീഷ് പേരടി പറയുന്നു. ഇന്നലെ തന്നെ ഷമീ വെറും ഷമീയല്ലാതെ മുഹമ്മദ് ഷമീ ആയതുകൊണ്ടാണ് നമ്മൾ ആ മുസ്ലിം ക്രിക്കറ്റ് ഇരവാദം ആഘോഷിച്ചത്. അതുപോലെ തന്നെയാണ് പഴയിടം വെറും പഴയിടമല്ല മൊത്തം ഹിന്ദുക്കളെയും വീഴത്താവുന്ന വെജിറ്റേറിയൻ സദ്യയെന്ന ഇര വാദത്തിന്റെ ബ്രാൻഡ് അംബാസിഡറായ നമ്പൂതിരിയാണ്. അത് നമ്മൾ വിട്ടു കളയരുത്. ക്രിസ്തുമസ്സിനുള്ള ഹെജിമണിക്കുള്ള പേരുകൾ ആലോചനയിലാണ്. ഈ മത ഹെജിമണിക്കുവേണ്ടിയുള്ള മണിയടിയില്ലാതെ നമുക്ക് മുന്നോട്ട് പോവാൻ പറ്റില്ല. കാരണം നമ്മുടെ മനസ്സിൽ വർഗ്ഗീയത ഇല്ലല്ലോ എന്നും ഹരീഷ് പേരടി പരിഹസിക്കുന്നു. പിന്നെ മാധ്യമ പ്രവർത്തകർ, അവരെ നമ്മൾ മാപ്രാ എന്ന അക്ഷരത്തിലേക്ക് എന്നോ ഒതുക്കിയല്ലോ. ഇനി ഒരു പ്രത്യേക ഇരിപ്പടം കൊടുത്ത് ആദരിക്കാമെന്നും ഹരീഷ് പേരടി പരിഹസിക്കുന്നു.
അതേസമയം, അടുത്ത വർഷം എന്തായാലും നോൺ വെജ് ഉണ്ടാകുമെന്നും ബിരിയാണി കൊടുക്കാൻ ആഗ്രഹമുണ്ടെന്നുമായിരുന്നു മന്ത്രി വി ശിവൻകുട്ടി നേരത്തെ പറഞ്ഞിരുന്നത്. ഇറച്ചിയും മീനും വിളമ്പാന്‍ കലോത്സവ മാനുവല്‍ പരിഷ്കരിക്കുമെന്നും ശിവന്‍കുട്ടി പറഞ്ഞിരുന്നു. പണ്ടു മുതൽ തുടരുന്ന കീഴ്‌വഴക്കമാണ് വെജിറ്റേറിയൻ. നോൺ വെജ് വിളമ്പുമ്പോൾ പല സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. കായിക മേളയ്ക്ക് വെജിറ്റേറിയനും നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണവും കൊടുക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കാര്യങ്ങൾ പരിശോധിച്ച് വെജ്,നോൺ വെജ് വിഭവങ്ങൾ വിളമ്പുന്നത് ആലോചിക്കാം എന്നായിരുന്നു മന്ത്രിയുടെ വാക്കുകൾ. പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും സര്‍ക്കാര്‍ തീരുമാനിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും നോണ്‍വെജ് വിളമ്പാമെന്ന് പഴയിടം മോഹനന്‍ നമ്പൂതിരിയും പ്രതികരിച്ചിരുന്നു. കലോത്സവത്തിൽ നോൺ വെജ് വിളമ്പുന്നതിൽ തനിക്ക് യാതൊരു എതിർപ്പുമില്ലെന്നും നോൺ വെജ് വിളമ്പണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സർക്കാരാണെന്നും കായിക മേളയിൽ മാംസാഹാരം വിളമ്പുന്നവർ തന്റെ സംഘത്തിൽ തന്നെ ഉണ്ടെന്നുമാണ് പഴയിടം അന്ന് പറഞ്ഞിരുന്നത്. എന്തായാലും, പുതിയ സാഹചര്യത്തില്‍ പഴയിടം വരുമോയെന്ന് ആര്‍ക്കുമറിയില്ല. 2023 സ്‌കൂള്‍ കലോത്സവത്തില്‍ ഉയര്‍ന്നുവന്ന വിവാദങ്ങള്‍ക്ക് പിന്നാലെ ഇനിമുതല്‍ കലോത്സവങ്ങളില്‍ ഭക്ഷണം പാകം ചെയ്യാന്‍ താനുണ്ടാകില്ലെന്ന് വ്യക്തമാക്കി പഴയിടം മോഹനന്‍ നമ്പൂതിരി അന്ന് തന്നെ രംഗത്തെത്തിയിരുന്നു. 2005 എറണാകുളം കലോത്സവം മുതല്‍ കലോത്സവ ഊട്ടുപുരയിലെ സ്ഥിരം സാന്നിധ്യമാണ് പഴയിടം മോഹനന്‍ നമ്പൂതിരി. ആ വര്‍ഷം മുതല്‍ 2023 വരെ മികവുറ്റ രീതിയില്‍ത്തന്നെയാണ് അദ്ദേഹം സ്‌കൂള്‍ കലോത്സവത്തിലെ പാചക രംഗം കൈകാര്യം ചെയ്തത്. കലോത്സവ കലറവറയില്‍ ഒരു വിട്ടുവീഴ്ചയുമില്ലാത്ത പാചകക്കാരന്‍ കൂടിയായിരുന്നു പഴയിടം.