Friday, May 3, 2024
spot_img

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് വിവാദം കത്തിപ്പടരുന്നു !രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്ന് ബിജെപി ! ഡിവൈഎഫ്‌ഐ ഡിജിപിക്ക് പരാതി നൽകി

തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുയർന്നു വന്ന വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് വിവാദം കത്തിപ്പടരുന്നു. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്ന് ബിജെപി ആരോപിച്ചു. ഡിവൈഎഫ്‌ഐ ഡിജിപിക്ക് പരാതി നൽകി

യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ മലപ്പുറത്തെ കുറ്റിപ്പുറത്ത് വിജയിച്ച മണ്ഡലം പ്രസിഡന്റ് മുഹമ്മദ് റാഷിദ് ആരാണെന്നറിയില്ലെന്ന വെളിപ്പെടുത്തലുമായി പ്രവര്‍ത്തകര്‍ തന്നെ മുന്നോട്ടുവന്നതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. 234 വോട്ടുമായി രണ്ടാംസ്ഥാനം ലഭിച്ച മുസ്തഫ പുഴനമ്പ്രത്താണ് വൈസ് പ്രസിഡന്റായത്. എ ഗ്രൂപ്പുകാരനായ മുസ്തഫയെ മണ്ഡലം പ്രസിഡന്റാക്കാനായിരുന്നു നേതൃത്വത്തിന് താൽപര്യമെങ്കിലും ഇയാൾ ആര്യാടന്‍ മുഹമ്മദ് ഫൗണ്ടേഷന്‍ നടത്തിയ പാലസ്തീന്‍ ഐക്യദാര്‍ഢ്യറാലിയില്‍ പങ്കെടുത്തതോടെ ഔദ്യോഗികപക്ഷത്തിന് അസ്വീകാര്യനായി. അങ്ങനെയാണ് മുഹമ്മദ് റാഷിദ് സ്ഥാനാര്‍ഥിയാകുന്നത്. എന്നാൽ കോണ്‍ഗ്രസുകാര്‍ വോട്ടര്‍പട്ടികവെച്ച് അരിച്ചുപെറുക്കിയിട്ടും ഇങ്ങനെയൊരാളില്ല. പിന്നെങ്ങനെ ‘അജ്ഞാതനായ മുഹമ്മദ് റാഷിദ് ‘ മണ്ഡലം പ്രസിഡന്റായെന്നതാണ് ദുരൂഹമായി തുടരുന്നത്.

ഒറിജിനലിനെ വെല്ലുന്ന വ്യാജ തെരഞ്ഞെടുപ്പ് ഐ.ഡി കാര്‍ഡാണ് ഉണ്ടാക്കിയതെന്നും കേരളത്തിലെ ഉന്നതരായ കോണ്‍ഗ്രസ് നേതാക്കളുടെ അറിവോടെയാണ് തട്ടിപ്പ് നടന്നതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആരോപിച്ചു.

“ഒരു എംഎല്‍എയാണ് ബെംഗളൂരുവില്‍ ഇതിനുവേണ്ട സഹായങ്ങള്‍ ചെയ്തത്. രാഹുല്‍ ഗാന്ധിയുടെയും ഖാര്‍ഗെയുടെയും മുന്നില്‍ വിഷയത്തില്‍ പരാതി വന്നിരുന്നു. ഈ പരാതി മൂടിവെച്ചത് ഗൗരവകരമാണെന്നും കാര്യക്ഷമമായ അന്വേഷണം നടത്തണം” – കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

ആരോപണം കോണ്‍ഗ്രസിനും യൂത്ത് കോണ്‍ഗ്രസിനും തലവേദനയായിട്ടുണ്ട്. വ്യാജ ഐഡി കാര്‍ഡുകള്‍ ഒരു ആപ്പ് ഉപയോഗിച്ച് നിര്‍മിച്ചെന്ന് കാണിച്ച് യൂത്ത് കോണ്‍ഗ്രസുകാര്‍ തന്നെ രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കള്‍ക്ക് പരാതി നല്‍കിയെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. ഡിജിപിക്ക് കിട്ടിയ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചാല്‍ ഗുരുതരമായ സ്ഥിതിയിലേക്ക് കാര്യങ്ങളെത്തും. പരാതിയില്‍ പോലീസ് പ്രാഥമിക അന്വേഷണം തുടങ്ങിയെന്നാണ് വിവരം .

Related Articles

Latest Articles