തിരുവനന്തപുരം:ആദ്യ വന്ദേഭാരത് മലയാളികൾക്ക് സമ്മാനിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. വന്ദേഭാരത് എക്‌സ്പ്രസ് ഇനി കേരളത്തിലൂടെ ചൂളം വിളിച്ചു പായും. ഇവിടെ തകർന്നടിയുന്നത് കെ റെയിൽ എന്ന സ്വപ്നമാണ്.ഏറെ നാളത്തെ ഇടത് സ്വപ്നമായ കെ റെയിൽ ജനനായകനായ നരേന്ദ്ര മോദിയുടെയും റയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെയും വരവോടെ ഇല്ലാതാവുകയാണ്.ഇവിടെ വന്ദേ ഭാരതിന്റെ സ്ഥാനത്ത് കെ റെയിലിന്റെ ആവശ്യകത ഇല്ലെന്ന് വ്യക്തമാക്കുകയാണ് കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവിന്റെയും നരേന്ദ്രമോദിയുടെയും വാക്കുകൾ.
തിരുവനന്തപുരം – മാംഗളൂർ 6 മണിക്കൂർ കൊണ്ടെത്തുകയാണ് ലക്ഷ്യമെന്നും 2032 കോടി രൂപ കേരളത്തിലെ റയിൽവേ വികസനത്തിനായ് നൽകുമെന്നും, കേരളത്തിലെ 35 റയിൽവേ സ്റ്റേഷനുകളിൽ വൺ സ്റ്റേഷൻ വൺ പ്രോഡക്ട് പദ്ധതി നടപ്പാക്കുമെന്നും അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.ഈ സാഹചര്യത്തിൽ കെ റെയിൽ എന്നത് പഴങ്കഥയായി മാറിക്കഴിഞ്ഞിരിക്കുന്നുവെന്ന് നിസ്സംശയം പറയാം.വന്ദേ ഭാരത് മലയാളക്കര രണ്ട് കയ്യും നീട്ടി സ്വീകരിച്ചതോടെ കെ റെയിലിന് പകരമാകില്ലെന്ന് ഉച്ചഭാഷിണി മുഴക്കിയ ഇടത് സഖാക്കന്മാരെ കേരളത്തിൽ പോലും കാണാൻ കഴിയുന്നില്ലെന്നതും അത്ഭുതകരം തന്നെയാണ്.പ്രധാനമന്ത്രി വന്ദേ ഭാരത് ഉദ്‌ഘാടന ശേഷം സംസാരിച്ച വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനും സംസാരിക്കുകയുണ്ടായി.അദ്ദേഹത്തിന്റെ പ്രസംഗത്തിൽ പോലും കെ റെയിലിന്റെ പേര് മിണ്ടിയില്ലെന്നതും ശ്രദ്ധേയമാണ്.
മറ്റ് ട്രെയിനുകളെ അപേക്ഷിച്ച് ഏറെ പ്രത്യേകതയുള്ളതാണ് വന്ദേഭാരത് ട്രെയിൻ. വേഗത, സുരക്ഷ, മികച്ച സേവനം, ആഡംബര യാത്ര… ഒറ്റനോട്ടത്തില്‍ ഇതെല്ലാമാണ് വന്ദേഭാരത് ട്രെയിൻ. ഹൈസ്പീഡ്-സെമി ഹൈസ്പീഡ് വിഭാഗത്തിൽപ്പെടുത്താവുന്ന ബുള്ളറ്റ് ട്രെയിനുകളാണ് വന്ദേ ഭാരത് എക്സ്പ്രസ്. 200 കിലോമീറ്റര്‍ വരെ വേഗതയില്‍ വരെ സഞ്ചരിക്കാൻ സാധിക്കും. പക്ഷേ കേരളത്തിലെ പാളങ്ങളിൽ അത്രയും വേഗം കിട്ടില്ല.മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി തദ്ദേശീയമായാണ് വന്ദേ ഭാരത് എക്സ്പ്രസ് വികസിപ്പിക്കുകയും നിർമ്മിക്കുകയും ചെയ്തത്. ദക്ഷിണ റെയില്‍വേയിലെ മൂന്നാമത്തേയും രാജ്യത്തെ പതിനാലാമത്തേയും വന്ദേഭാരത് എക്സ്പ്രസാണ് കേരളത്തിന് ലഭിച്ചത്. കയറുന്ന വാതിലുകളെല്ലാം ഓട്ടോമേറ്റിക്കാണ് വന്ദേഭാരതില്‍. ലോക്കോ പൈലറ്റാണ് ഈ സംവിധാനം നിയന്ത്രിക്കുന്നത്. അനധികൃതമായി ആര്‍ക്കും ട്രെയിനിലേക്ക് കയറാനാകില്ല. മോഷണം വലിയ പരിധിവരെ തടയാൻ കഴിയും.