ദില്ലി:ഇനി ഒന്നും പേടിക്കണ്ട..! കനത്ത മഴയും മഞ്ഞും വെയിലും കൊടിയ തണുപ്പും ചൂടും ഒന്നും ഒരു പ്രശ്‌നമല്ല, ഏത് കാലാവസ്ഥയിലും ഇനി നമ്മുടെ ദേശീയ പതാക പാറിപ്പറക്കും, ഒരു കുഴപ്പവുമില്ലാതെയും കേടുപാടുകൾ പറ്റാതെയും.
രാജ്യത്തിന്റെ ദേശീയ പതാക നിര്‍മ്മിക്കാന്‍, കാലാവസ്ഥയെ ചെറുക്കാന്‍ കഴിയുന്ന പുതിയ തുണിത്തരം ദില്ലി ഐഐടിയും സ്വാട്രിക് എന്ന പുതിയ സ്റ്റാര്‍ട്ടപ്പ് കമ്പനിയും ചേര്‍ന്ന് വികസിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ. കാലാവസ്ഥാ മാറ്റങ്ങളെയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളെയും അതിജീവിക്കാന്‍ കഴിയുന്നതാണിത്. മാത്രമല്ല ഭാരക്കുറവുമാണ്. അതിനാല്‍ ഉയര്‍ത്തിക്കിടന്നാല്‍ ഭാരം മൂലം കീറിപ്പോകുന്നതും ഒഴിവാകും. ടെക്‌സ്‌റ്റൈല്‍സ്, ഫൈബര്‍ എന്‍ജിനിയറിങ് ഡിപ്പാര്‍ട്ടുമെന്റിലെ ഗവേഷകര്‍ തുടങ്ങിയ സ്റ്റാര്‍ട്ടപ്പാണ് സ്വാട്രിക് എന്ന കമ്പനി.
അതേസമയം വര്‍ഷം മുഴുവന്‍ ദേശീയ പതാക ഉയര്‍ത്താന്‍ പൗരന് അധികാരമുണ്ടെന്ന് വ്യക്തമാക്കി 2002 ജനുവരില്‍ 26ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഈ അവകാശത്തെ 2004 ജനുവരി 23ന് സുപ്രീം കോടതിയും അംഗീകരിച്ചു. പക്ഷെ പതാക അന്തസ്സോടെ പാറിപ്പറക്കണം. അതിന് കേടു വരാന്‍ പാടില്ല. അതിനുള്ള തുണി കണ്ടെത്താനുള്ള കടുത്ത ശ്രമത്തിലായിരുന്നു കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് മന്ത്രാലയം. ‘ഏതു മോശം കാലാവസ്ഥയേയും ചെറുക്കുന്ന തുണി കണ്ടെത്തുകയായിരുന്നു വെല്ലുവിളി.അത് സാധിച്ചു കഴിഞ്ഞിരിക്കുന്നു’ എന്ന് ഐഐടിയിലെ പ്രൊഫ. ബിപിന്‍ കുമാര്‍ പറഞ്ഞു.
സര്‍ക്കാരിതര സന്നദ്ധ സംഘടനയായ ഫ്‌ലാഗ് ഫൗണ്ടേഷന്റെ കൂടി സഹായത്തോടെയാണ് ഇതിന്റെ നിര്‍മ്മാണം പൂർത്തിയത്. ദേശീയ പതാക പ്രചരിപ്പിക്കാനും അത് അന്തസ്സോടെ ഉയര്‍ത്തി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്താനും പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഫ്‌ലാഗ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona