കോട്ടയം: ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ ലൈംഗിക പീഡനക്കേസിൽ വരുന്ന ജനുവരി 14ന് കോട്ടയം അഡിഷനൽ ജില്ലാ കോടതി ജഡ്ജി ജി.ഗോപകുമാർ വിധി പറയും.
കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാൻസിസ് മിഷൻ ഹോമിലെ കന്യാസ്ത്രീയുടെ പീഡന പരാതിയിലാണ് ബിഷപ്പിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉൾപ്പെടെ 33 സാക്ഷികളെ വിസ്തരിച്ചു. 2019 ഏപ്രിൽ 4നാണു കുറ്റപത്രം സമർപ്പിച്ചത്.
അതേസമയം 2019 നവംബറിലാണ് കോട്ടയം അഡീഷണൽ സെഷൻസ് കോടതിയിൽ ബലാത്സംഗക്കേസിൽ വിചാരണ തുടങ്ങിയത്. കുറുവിലങ്ങാട് മഠത്തില്‍ വച്ച് 2014 മുതൽ 2016 വരെയുള്ള കാലയളവില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കൽ കന്യാസ്ത്രീയ ബലാത്സംഗം ചെയ്തെന്നാണ് കേസ്.
തുടർന്ന് 2018 ജൂണ്‍ 27 നാണ് കന്യാസ്ത്രീ പരാതി നല്‍കിയത്. വൈക്കം ഡിവൈഎസ്പി ആയിരുന്ന കെ സുഭാഷിന്‍റെ നേതൃത്വത്തിലൂള്ള അന്വേഷണ സംഘം വിവിധ സംസ്ഥാനങ്ങളിലായി നാലു മാസത്തോളം വിശദമായ അന്വേഷണം നടത്തിയാണ് ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്‍തത്.
ബിഷപ്പിനെതിരെ ബലാത്സംഗം, അന്യായമായി തടവിൽ വയ്ക്കൽ, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കൽ ഉൾപ്പടെ ആറു വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
എന്നാൽ ഒരു വർഷം മുമ്പാണ് കേസില്‍ കുറ്റപത്രം സമർപ്പിച്ചത്. മൂന്ന് ബിഷപ്പുമാരും 11 വൈദികരും 24 കന്യാസ്ത്രീകളും ഉള്‍പ്പടെ 83 സാക്ഷികളാണ് കേസിലുള്ളത്.