ബിജെപിയുടെ മുൻ വക്താവ് നുപൂരശർമ്മയ്‌ക്കെതിരെ കൊലവിളി മുദ്രാവാക്യം നടത്തിയ
ഇസ്ലാമിക് തീവ്രവാദി അറസ്റ്റിൽ. സലഹേരി സ്വദേശി ഇർഷാദ് പ്രധാനെയാണ് പിടികൂടിയിരിക്കുന്നത്. നൂപുർ ശർമ്മയ്‌ക്കെതിരെ കൊലവിളി നടത്തിയ സംഭവത്തിൽ ഇയാൾക്കെതിരെ പോലീസ് കഴിഞ്ഞ ദിവസം കേസ് രജിസ്റ്റർ ചെയ്‌തിരുന്നു ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
നിലവിൽ ഇദ്ദേഹത്തെ ചോദ്യം ചെയ്യുകയാണ്. ഇതിന് ശേഷം ഇർഷാദിനെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു. കൊലവിളി നടത്താനുണ്ടായ സാഹചര്യം ആണ് പോലീസ് പരിശോധിക്കുന്നത്. ആരുടെയെങ്കിലും പ്രേരണയാലാണോ ഇത്തരത്തിൽ കൊലവിളി നടത്തിയത് എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.
നുപൂർ ശർമ്മയുടെ നാക്ക് അറുക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ഇയാൾ കൊലവിളി നടത്തിയത്. വീഡിയോയിലൂടെയായിരുന്നു ഇയാളുടെ പ്രഖ്യാപനം. നാക്കറുക്കുന്നവർക്ക് രണ്ട് കോടി രൂപയാണ് പാരിതോഷികമായി ഇയാൾ പ്രഖ്യാപനം നടത്തിയത്. ഈ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ പോലീസ് കേസ് എടുക്കുകയായിരുന്നു.
അതേസമയം, സമൂഹമാധ്യമങ്ങളിലൂടെ നൂപുര്‍ ശര്‍മ്മയുടെ തലവെട്ടാന്‍ ആഹ്വാനം ചെയ്ത അജ്‌മേര്‍ ദര്‍ഗ പുരോഹിതന്‍ സല്‍മാന്‍ ചിസ്തി പിടിയില്‍. വിവാദ പരാമർശത്തിന് പിന്നാലെ നൂപുര്‍ ശര്‍മ്മയുടെ തലവെട്ടുന്നവര്‍ക്ക് സ്വന്തം വീട് സമ്മാനമായി നല്‍കാമെന്ന് ഇയാള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രഖ്യാപിക്കുകയായിരുന്നു.
വീഡിയോ ക്ലിപ്പിലൂടെയാണ് നൂപുറിനെ വധിക്കാന്‍ ചിസ്തി ആഹ്വാനം ചെയ്തത്. നൂപുറിന്റെ തലയ്ക്ക് വെടിവെയ്‌ക്കേണ്ടതാണ്. ഹുസൂര്‍ ഖ്വാജ ബാബയുടെ ദര്‍ബാറില്‍ നിന്നാണ് തന്റെ സന്ദേശമെന്നും ചിസ്തിയുടെ വീഡിയോയില്‍ പറയുന്നുണ്ട്. ഇത് വിവാദമായതോടെ ഇയാള്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കുകയും ചെയ്തിരുന്നു.

