ബംഗാളിലെ നോർത്ത് 24 പർഗാന ജില്ലയിലെ സന്ദേശ്ഖാലിയിൽ തൃണമൂൽ നേതാവ് ഷെയ്ഖ് ഷാജഹാൻ ബലപ്രയോഗത്തിലൂടെ ഭൂമി പിടിച്ചെടുക്കുകയാണെന്നും സ്ത്രീകള്‍ക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്നും ആരോപിച്ച് പ്രദേശത്തെ സ്ത്രീകൾ പ്രതിഷേധിക്കുമ്പോൾ തൃണമൂൽ എംപി നുസ്രത് ജഹാൻ പ്രണയദിനം ആഘോഷിച്ചത് വിവാദമാകുന്നു. ഭർത്താവിനൊപ്പം നുസ്രത് ജഹാൻ ഫോട്ടോഷൂട്ട് നടത്തുന്ന വിഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. സംഭവത്തിൽ രൂക്ഷ വിമർശനവുമായി ബിജെപി രംഗത്ത് വന്നു. ‘മുൻഗണനകൾ പ്രധാനമാണ്’ എന്ന വാചകത്തോടെയാണ് ബിജെപി, നുസ്രത്തിന്റെ ഫോട്ടോഷൂട്ട് വിഡിയോ പങ്കുവച്ചത്.
Priorities matter:
In Sandeshkhali, women are protesting for their respect. Meanwhile, the TMC MP of Basirhat is celebrating Valentine's Day. #ShameOnMamata #SandeshKhaliHorror pic.twitter.com/bQ4weZFH51
— BJP West Bengal (@BJP4Bengal) February 14, 2024
‘സന്ദേശ്ഖാലിയിൽ സ്ത്രീകൾ അവരുടെ മാനം കാക്കുന്നതിനായി പ്രതിഷേധിക്കുന്നു. അതേസമയം, ബസിർഹട്ടിലെ തൃണമൂൽ കോൺഗ്രസ് എംപി വാലന്റൈൻസ് ദിനം ആഘോഷിക്കുകയാണ്’ മുൻഗണനകൾക്ക് പ്രാധാന്യം നൽകുന്നു എന്ന തലക്കെട്ടോടെ – ബിജെപി ബംഗാൾ ഘടകം എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. നുസ്രത് ജഹാന്റെ ഫോട്ടോഷൂട്ട് വീഡിയോയും ഇതിനൊപ്പം നൽകിയിട്ടുണ്ട്.
അതേസമയം സ്ത്രീകളുടെ പ്രതിഷേധം കനത്ത സാഹചര്യത്തിൽ സിആർപിസി സെക്‌ഷൻ 144 പ്രകാരം മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. പ്രതിഷേധത്തിന് ബിജെപി ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രക്ഷോഭം അടിച്ചമർത്താൻ പോലീസ് നടത്തിയ ലാത്തിച്ചാർജിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ സുകന്ത മജുംദാറിനു പരുക്കേൽക്കുകയും ചെയ്തു.
ഷെയ്ഖ് ഷാജഹാൻ കഴിഞ്ഞ മാസം മുതൽ ഒളിവിലാണ്. റേഷൻ അഴിമതി കേസിൽ ഷാജഹാന്റെ വീട്ടിൽ പരിശോധനയ്‌ക്കെത്തിയ ഇഡിഉദ്യോഗസ്ഥരെ ജനക്കൂട്ടം ആക്രമിച്ചതിനു പിന്നാലെയാണ് ഷെയ്ഖ് ഷാജഹാൻ ഒളിവിൽ പോയത്.