ദില്ലി: ഒമിക്രോണ്‍ വ്യാപന സാധ്യതയുടെ പശ്ചാത്തലത്തില്‍ കോവിഡ് (Covid19) മാര്‍ഗരേഖ പുതുക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഒമൈക്രോൺ വിവിധ രാജ്യങ്ങളിൽ വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ ജാഗ്രതാ നിർദ്ദേശം നൽകി കര്‍ശന നിയന്ത്രണങ്ങളും ശക്തമായ നിരീക്ഷണവും തുടരാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ നിര്‍ദേശം നല്‍കി.
ഒമിക്രോണ്‍ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയ രാജ്യങ്ങളെ ”അറ്റ് റിസ്‌ക്” പട്ടികയില്‍ കേന്ദ്രസര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടങ്ങളില്‍നിന്ന് ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാരുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ക്കു വേണ്ടിയാണിത്. അന്താരാഷ്ട്ര വിമാനങ്ങളില്‍ എത്തുന്നവരുടെ യാത്രാവിവരങ്ങള്‍ ശേഖരിക്കാനുള്ള സംവിധാനം നിലവിലുണ്ട്. അത് സംസ്ഥാനതലത്തില്‍ അവലോകനം ചെയ്യാനും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്.
അതേസമയം കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ബി.1.1.529 നിരവധി രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്ന വിദേശരാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് യാത്ര തിരിക്കുന്നവര്‍ 72 മണിക്കൂറിനകം ആര്‍ടിപിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എയര്‍സുവിധ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം.