പഞ്ചാബ് : ഗായകന്‍ സിദ്ധു മൂസേവാലയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. ടിനു എന്ന ദീപക്കാണ് രക്ഷപ്പെട്ടത് . ശനിയാഴ്ച്ച രാത്രി 11 മണിയോടെ സെന്‍ട്രല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (സിഐഎ)യിലെ ഒരു ഉദ്യോഗസ്ഥനൊപ്പമുണ്ടായിരുന്ന പ്രതി തക്കം നോക്കി രക്ഷപ്പെടുകയായിരുന്നു. മൂസേവാലയുടെ കൊലപാതകത്തിന് പിന്നിലെ സൂത്രധാരനായ ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ അടുത്ത സഹായിയാണ് ദീപക്.
15 പ്രതികളെ ഉള്‍പ്പെടുത്തിയ കേസിന്റെ കുറ്റപത്രത്തില്‍ ദീപക്കിന്റെ പേരുണ്ടായിരുന്നു. മെയ് 29 ന് ആണ് പഞ്ചാബിലെ മാന്‍സ ജില്ലയില്‍ ഗായകനും രാഷ്ട്രീയക്കാരനുമായ സിദ്ധു മൂസേവാല വെടിയേറ്റ് മരിച്ചത്. സംസ്ഥാന സര്‍ക്കാർ സുരക്ഷ വെട്ടിക്കുറച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് അദ്ദേഹം വെടിയേറ്റ് മരിച്ചത്. ഇയാള്‍ക്കൊപ്പം ജീപ്പില്‍ യാത്ര ചെയ്തിരുന്ന ബന്ധുവിനും സുഹൃത്തിനും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.
പഞ്ചാബി ഗായകന്‍ സിദ്ധു മൂസെവാലയുടെ കൊലപാതകത്തിന്റെ സൂത്രധാരനെ തുറന്നുകാട്ടി 1.38 മിനിട്ട് ദൈര്‍ഘ്യമുള്ള ഫോണ്‍ കോള്‍. കൊലയ്ക്ക് തൊട്ടുപിന്നാലെ തീഹാര്‍ ജയിലില്‍ കഴിയുന്ന ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്ണോയിയെ ആണ് അജ്ഞാതന്‍ വിളിച്ചത്. ഇയാളോട് ജോലി പൂര്‍ത്തിയായോ എന്നാണ് ലോറന്‍സ് ബിഷ്‌ണോയ് ചോദിക്കുന്നത്. അതെയെന്നാണ് അജ്ഞാതന്റെ മറുപടി. ഈ സംഭാഷണം സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.