കോയമ്പത്തൂർ: സ്ഫോടന കേസിലെ ഒരു പ്രതി ഐഎസ് ബന്ധം സമ്മതിച്ചതായി വിവരം. സ്ഫോടനക്കേസിൽ അറസ്റ്റിലായ ഫിറോസ് ഇസ്മയിൽ ആണ് ഐഎസ് ബന്ധം സമ്മതിച്ചിരിക്കുന്നത്.
കുറ്റസമ്മതമൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട്.
ശ്രീലങ്കയിലെ ഈസ്റ്റർ സ്ഫോടന പരമ്പരയുടെ സൂത്രധാരന്മാരെ കണ്ടിട്ടുണ്ട്. കേരളത്തിലെ ജയിലിൽ കഴിയുന്ന മുഹമ്മദ് അസ്ഹറുദ്ദീനെയും റാഷിദ് അലിയേയും കണ്ടിരുന്നു എന്ന് ഇയാൾ വെളിപ്പെടുത്തി. 2020 ൽ ഇയാളെ യുഎഇയിൽ നിന്ന് ഐഎസ് ബന്ധം ആരോപിച്ച് തിരികെ അയച്ചിരുന്നു. ഇന്ത്യയിലെത്തിയ ശേഷവും ഐഎസ് ബന്ധം സൂക്ഷിച്ചുവെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്.
കോയമ്പത്തൂരിൽ കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിനു മുന്നിലാണ് സ്ഫോടനമുണ്ടായത്. കാർ പൂർണമായി കത്തി നശിച്ചിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചായിരുന്നു പോലീസ് അന്വേഷണത്തിൽ മുന്നോട്ട് പോയത്. സ്ഫോടനം നടന്ന ടൗൺ ഹാളിനടുത്തുള്ള കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളും കൊല്ലപ്പെട്ട ജമേഷ മുബിന്റെ വീട്ടിന് സമീപത്തെ ദൃശ്യങ്ങളുമാണ് ശേഖരിച്ചത്. രാത്രി 11.45ന് സിസിടിവിയിൽ റെക്കോർഡഡ് ആയ ദൃശ്യങ്ങളാണ് മുബിന്റെ വീട്ടിന് സമീപത്ത് നിന്ന് കിട്ടിയത്.