കോട്ടയം സ്വദേശികളായ ദമ്പതികളെ അരുണാചൽ പ്രദേശിന്റെ തലസ്ഥാനമായ ഇറ്റാനഗറിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദമ്പതികളിലെ ദേവി പ്രശസ്ത വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ബാലന്‍ മാധവന്റെ മകള്‍. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് മരണവിവരം അരുണാചല്‍ പ്രദേശിലെ പോലീസ് ഉദ്യോഗസ്ഥർ ബാലന്‍ മാധവനെ ഫോണ്‍ വിളിച്ചറിയിക്കുന്നത്. നവീനിന്റേയും ദേവിയുടേയും ജീവിതം വളരെ സന്തോഷമുള്ളതായിരുന്നുവെന്നും ബാലന്‍ മാധവന്‍ പറയുന്നു. പതിമൂന്ന് വർഷങ്ങൾക്ക് മുമ്പായിരുന്നു നവീന്റെയും ദേവിയുടെയും വിവാഹം.
എന്താണു മരണത്തിന്റെ കാരണമെന്ന് അറിയില്ലെന്നും ദേവിയും നവീനും തമ്മില്‍ കുടുംബപ്രശ്‌നങ്ങള്‍ ഒന്നും ഇല്ലായിരുന്നുവെന്നും ദേവിയുടെ പിതാവ് ബാലന്‍ മാധവന്‍ പറഞ്ഞു. നവീന്റെയും ദേവിയുടെയും വിവാഹം കഴിഞ്ഞിട്ട് 13 വര്‍ഷമായി. വളരെ സന്തോഷത്തോടെയാണ് അവര്‍ ജീവിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
”നവീന്റെ വീടായ കോട്ടയത്താണു ദേവി താമസിച്ചിരുന്നത്. വല്ലപ്പോഴും മാത്രമാണു തിരുവനന്തപുരത്ത് വന്നുപോയിരുന്നത്. എന്താണ് ചെയ്യേണ്ടതെന്നും എന്താണു പറയേണ്ടതെന്നും അറിയില്ല. അവര്‍ അരുണാചലില്‍ വിനോദയാത്രയ്ക്കു പോകുന്നുവെന്നാണു പറഞ്ഞിരുന്നത്.
എന്തു പറയണമെന്ന് അറിയില്ല. അങ്ങനെയൊരു മാനസികാവസ്ഥയിലല്ല ഞാന്‍. മരണകാരണം എന്താണെന്നു കണ്ടെത്തണം. മറ്റ് ആരെക്കാളും ഉപരിയായി മരണവിവരം എന്താണെന്ന് എനിക്ക് കണ്ടെത്തേണ്ടതുണ്ട്. നവീനും ദേവിയും ആയുര്‍വേദ ഡോക്ടര്‍മാരാണ്. ജര്‍മന്‍ ഭാഷയോടു ദേവിക്കു വലിയ താല്‍പര്യമായിരുന്നു. ഭാഷ പഠിച്ച് കോവിഡിനു മുന്‍പ് കുറച്ചുനാള്‍ ചെമ്പക സ്‌കൂളില്‍ അവള്‍ ജോലി ചെയ്തിരുന്നു. എന്റെ അളിയന്‍ ദില്ലിയിലുണ്ട്. അദ്ദേഹം അരുണാചലിലേക്കു പോകും. അദ്ദേഹം അവിടെയെത്തുമ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ കഴിയുമെന്നാണു വിശ്വാസം” – ബാലന്‍ മാധവന്‍ പറഞ്ഞു.
നവീനും ദേവിയും തിരുവനന്തപുരത്ത് നിന്ന് കാണാതായ അദ്ധ്യാപിക ആര്യയുമാണ് മരിച്ചത്. കഴിഞ്ഞ മാസം 27 നാണ് ആര്യയെ തിരുവനന്തപുരത്ത് നിന്ന് കാണാതായത്. സ്വകാര്യ സ്കൂളിൽ അദ്ധ്യാപികയായിരുന്ന ആര്യ 27 ന് വീട്ടുകാരോടൊന്നും പറയാതെ ഇറങ്ങിപ്പോവുകയായിരുന്നു. ആര്യയെ ഫോണിൽ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ ബന്ധുക്കൾ വിവരം പൊലീസിൽ അറിയിക്കുകയും വട്ടിയൂര്‍ക്കാവ് പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തിൽ ആര്യയുടെ സുഹൃത്തായ ദേവിയും ഭര്‍ത്താവ് നവീനും ഒപ്പമുണ്ടെന്ന് മനസിലായി. ഇവർ വിമാന മാര്‍ഗം അരുണാചലിലെ ഗുവാഹത്തിയിലേക്ക് പോയതായും കണ്ടെത്തി. ദമ്പതികളെ വിനോദയാത്ര പോകുന്നുവെന്ന് വീട്ടിൽപറഞ്ഞതിനാൽ അസ്വാഭാവികത തോന്നാതിരുന്ന ബന്ധുക്കൾ അന്വേഷിച്ചിരുന്നില്ല. ഇവര്‍ മരണാനന്തര ജീവിതത്തെ കുറിച്ചൊക്കെ ഇവര്‍ ഇന്റര്‍നെറ്റിൽ പരിശോധിച്ചിരുന്നുവെന്ന് ഇവരുടെ ഫോൺ പരിശോധിച്ചതിൽ നിന്ന് മനസ്സിലായിട്ടുണ്ട് .
ആയുർവേദ ഡോക്ടർമാരായിരുന്നു നവീനും ദേവിയും. പിന്നീട് പ്രാക്ടീസ് അവസാനിപ്പിച്ച നവീൻ ഓൺലൈൻ ട്രേഡിങ്ങിലേക്കും ദേവി അദ്ധ്യാപനത്തിലേക്കും തിരിയുകയായിരുന്നു. ആര്യ ജോലി ചെയ്യുന്ന തിരുവനന്തപുരത്തെ സ്വകാര്യ സ്കൂളിൽ ദേവിയും മുൻപ് ജോലി ചെയ്തിരുന്നു. ജര്‍മ്മൻ ഭാഷ പഠിപ്പിച്ചിരുന്ന അദ്ധ്യാപികയായിരുന്നു ദേവി. ഇവര്‍ അടുത്ത സുഹൃത്തുക്കളുമായിരുന്നു. ഇന്ന് രാവിലെയാണ് ഇറ്റാനഗര്‍ പൊലീസ് മരണവിവരം ബന്ധുക്കളെയും കേരള പൊലീസിനെയും അറിയിച്ചത്. വീട്ടുകാരുടെ മൊബൈൽ നമ്പറുകൾ ഇവർ മുറിയിൽ കുറിച്ചു വച്ചിരുന്നു എന്നാണ് വിവരം. ശരീരത്തിൽ വ്യത്യസ്തമായ മുറിവുകളുണ്ടാക്കി രക്തം വാര്‍ന്നാണ് മരിച്ചിരിക്കുന്നത്