കടമെടുപ്പുകേസിൽ കേന്ദ്ര സർക്കാർ രാഷ്ട്രീയ വൈരാഗ്യം വെച്ച് ഞെരുക്കുന്നെന്ന സംസ്ഥാന സർക്കാറിന്റെ കള്ളപ്രചാരണം കടപുഴക്കിയെറിയുന്ന വിധിയാണ് സുപ്രീം കോടതിയിലൂടെ പുറത്ത് വന്നതെന്ന് ആറ്റിങ്ങൽ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ വി. മുരളീധരൻ. ആറ്റിങ്ങലിൽ മാദ്ധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
“ബാലഗോപാലിന്‍റെ പ്ലാൻ ബി എന്തെന്ന് ജനങ്ങൾക്കറിയണം. ബാലഗോപാൽ ബജറ്റിൽ പറഞ്ഞത് പ്ലാൻ ബി ഉണ്ടെന്നാണ്. പ്ലാൻ ബി എന്തെന്ന് അറിയാൻ കേരളത്തിലെ ജനങ്ങൾക്ക് ആഗ്രഹമുണ്ട്. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണത്തിൽ മാർക്സിസ്റ്റ് പാർട്ടിയുടെ രഹസ്യ അക്കൗണ്ടുകൾ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വിവരം ആണ്” – വി മുരളീധരൻ പറഞ്ഞു.
കടമെടുപ്പ് പരിധിയിലെ കേന്ദ്രമാനദണ്ഡങ്ങളെ ചോദ്യംചെയ്തുള്ള കേരളത്തിന്‍റെ ഹര്‍ജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു വിട്ടുള്ള ഇന്നലെ പുറത്തുവന്ന സുപ്രീംകോടതി വിധി പകർപ്പിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനമായിരുന്നു ഉണ്ടായിരുന്നത്.അധിക വായ്പ എടുക്കാനുള്ള സാഹചര്യം പ്രാഥമദൃഷ്ട്യാ ബോധ്യപ്പെടുത്താൻ കേരളത്തിനായില്ലെന്ന് സുപ്രീം കോടതി വിധി പകര്‍പ്പിൽ വ്യക്തമായി പറയുന്നു. 10,722 കോടിരൂപ കടമെടുക്കാനുള്ള അവകാശം ബോധ്യപ്പെടുത്താൻ സംസ്ഥാനത്തിനായില്ലെന്ന് വ്യക്തമാക്കുന്ന കോടതി കേരളത്തിന് എതിരായ കേന്ദ്രവാദം ശരിയെന്നും അധികമായി സംസ്ഥാനത്തിനു കടമെടുക്കാൻ അവകാശമില്ലെന്നും 2017–20 വരെ കേരളം അധികമായി കടമെടുത്തെന്ന കേന്ദ്രവാദം ശരിവച്ച സുപ്രീംകോടതി കേരളത്തിന്റെ കണക്കുകളിൽ പൊരുത്തക്കേടുണ്ടെന്നും ചൂണ്ടിക്കാട്ടി. ഭരണഘടനാ ബഞ്ചിൻറെ തീർപ്പുണ്ടാകുന്നത് വരെ കടമെടുക്കുന്നതിൽ കേന്ദ്ര നിബന്ധന സംസ്ഥാനത്തിന് അംഗീകരിക്കേണ്ടി വരും.