കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവും സമകാലിക കേരളരാഷ്ട്രീയത്തിലെ ഏറ്റവും ജനപ്രിയനായ ഉമ്മൻ ചാണ്ടിയുടെ സംസ്കാര ചടങ്ങുകൾ പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയിൽ നടന്നു. പരാതികളോ അപേക്ഷകളോ ഇല്ലാതെ, ജീവിതത്തിന്റെ അവസാന നിമിഷം വരെയും തങ്ങളെ സേവിച്ച പ്രിയ കുഞ്ഞൂഞ്ഞിന്, തങ്ങളുടെ ചാണ്ടി സാറിന് കേരളംകണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി. പ്രതീക്ഷിച്ചതിനേക്കാൾ ഏറെ വൈകി രാത്രി ഒമ്പതു മണിയോടെ ഉമ്മൻ ചാണ്ടിയുടെ മൃതദേഹം പുതുപ്പള്ളി പള്ളിയിലെത്തിച്ചത്.
പാതയോരത്ത് തടിച്ചു കൂടിയ ജനക്കൂട്ടത്തിന്റെ അന്തിമോപചാരമേറ്റുവാങ്ങി ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തിരുനക്കര മൈതാനിയില്‍നിന്ന് പുതുപ്പള്ളിയിലേക്ക് പുറപ്പെട്ടത്. അഞ്ചര മണിയോടെ പുതുപ്പള്ളിയിലെത്തി. തറവാട്ട് വീട്ടിൽ പൊതുദർശനത്തിനു ശേഷം ഉമ്മൻ ചാണ്ടി ഏറെ ആഗ്രഹത്തോടെ പുതിയതായി പണികഴിപ്പിക്കുന്ന പുതിയ വീട്ടിലും ഭൗതിക ശരീരം എത്തിച്ചു.
എട്ടുമണിക്കു ശേഷമാണ് പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലേക്ക് പുറപ്പെട്ടത്. ഒമ്പത് മണിയോടെ വിലാപയാത്ര പള്ളിയിൽ എത്തി. രാഹുൽ ഗാന്ധി അടക്കമുള്ള പ്രമുഖ നേതാക്കൾ ഇവിടെ എത്തി. ദുഖത്താൽ വാക്കുകൾ പുറത്ത് വരാതെ കുഴങ്ങിയ അദ്ദേഹം സംസാരിക്കാൻ തയ്യാറായില്ല.
കരോട്ട് വള്ളകാലിലെ കുടുംബകല്ലറ ഒഴിവാക്കിയാണ് പള്ളി മാനേജിംഗ് കമ്മിറ്റിയുടെ തീരുമാനപ്രകാരം പുതുപ്പള്ളി പള്ളിയിൽ വൈദികരുടെ കബറിടത്തോട് ചേർന്ന് അദ്ദേഹത്തിനായി ഒരുക്കിയ പ്രത്യേക കല്ലറയിലാണ് സംസ്കാരം നടന്നത്. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിക്കും. ഓര്‍ത്തഡോക്‌സ് സഭാ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവയാണ് മുഖ്യകാര്‍മികത്വം വഹിച്ചത്. 20 മെത്രാപ്പൊലിത്തമാരും 1000 പുരോഹിതന്‍മാരും സഹകാര്‍മികരായി. ഔദ്യോഗിക ബഹുമതികൾ വേണ്ടെന്നും മതപരമായ ചടങ്ങുകൾ മാത്രം മതിയെന്നും കുടുംബം നേരത്തെ അറിയിച്ചതിനാല്‍ രം ഔദ്യോഗിക ബഹുമതിയില്ലാതെയാണ് സംസ്‌കാരം നടന്നത്.
നേരത്തെ മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയ സിനിമാ താരങ്ങളും വിവിധ രാഷ്ട്രീയ, സാമുദായിക നേതാക്കളും തിരുനക്കരയിലെത്തി ഉമ്മന്‍ ചാണ്ടിക്ക് അന്തിമോപചാരമര്‍പ്പിച്ചിരുന്നു. വിലാപയാത്ര കടന്നുപോയ പാതയ്‌ക്കിരുവശവും കേരള ജനത തങ്ങളുടെ പ്രിയ നേതാവിനെ കാണാൻ തിരക്കുകൂട്ടിയപ്പോൾ തിരുവനന്തപുരത്തുനിന്ന് 12 മണിക്കൂര്‍ കൊണ്ട് തിരുനക്കര എത്താമെന്ന് കണക്കുകൂട്ടിയ വിലാപയാത്ര എത്തിച്ചേര്‍ന്നത് 28 മണിക്കൂറോളം സമയമെടുത്താണ്.