കോഴിക്കോട്: കോൺഗ്രസ്സിൽ തുറന്ന പോര് അരങ്ങേറുകയാണ്. പുതുപ്പള്ളി തെരഞ്ഞെടുപ്പിന് ശേഷം തനിക്ക് ചിലത് പറയാൻ ഉണ്ടെന്ന് തുറന്നടിച്ചിരിക്കുകയാണ് രമേശ് ചെന്നിത്തല. എന്നാൽ തനിക്കും ചിലത് പറയാൻ ഉണ്ടെന്നും, ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കില്ലെന്നുമുള്ള സൂചനകൾ നല്കിയിരിക്കുകയാണ് കെ മുരളീധരൻ. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ രമേശ് ചെന്നിത്തല അവഗണിക്കപ്പെട്ടോ എന്ന മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുരളീധരൻ.
ലോക്‌സഭാ കാലാവധി കഴിഞ്ഞാല്‍ പൊതു പ്രവര്‍ത്തനത്തില്‍ നിന്നും മാറി നില്‍ക്കാനാണ് ആഗ്രഹിക്കുന്നതെന്നും കെ കരുണാകന്റെ സ്മാരകം നിര്‍മ്മിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അതുവരെ പൊതു പ്രവര്‍ത്തനത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ആഗ്രഹിക്കുന്നതായും മുരളീധരന്‍ വ്യക്തമാക്കി.
അതേസമയം ഏതെങ്കിലും സംസ്ഥാനത്തിന്റെ ചുമതല നൽകി ഒതുക്കാനുള്ള നീക്കം അംഗീകരിക്കേണ്ടെന്ന നിലപാടിലാണ് ചെന്നിത്തലയും അദ്ദേഹത്തെ പിന്തുണയ്‌ക്കുന്നവരും. ഏതെങ്കിലും സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയാക്കുന്നതോടെ സംസ്ഥാന, ദേശീയ രാഷ്ട്രീയത്തിൽനിന്ന് ചെന്നിത്തലയെ മാറ്റിനിർത്താമെന്ന കണക്കുകൂട്ടലിലാണ് കെ സി വേണുഗോപാൽ. ചെന്നിത്തലയ്‌ക്ക് പരാതിയുണ്ടെങ്കിൽ പരിഹരിക്കുമെന്ന വേണുഗോപാലിന്റെ പ്രതികരണത്തിൽ ഇക്കാര്യം വ്യക്തമാണ്.