തിരുവനന്തപുരം: ഓണം മുറ്റത്ത് എത്തി നിൽക്കുമ്പോഴും കെഎസ്ആർടിസി ജീവനക്കാർക്ക് അവഗണന തുടരുകയാണ്. ജൂലൈ മാസത്തെ ശമ്പളം പോലും നല്കാൻ സർക്കാർ തയ്യാറായില്ല. ജൂലൈയിലെ ശമ്പളം ഓഗസ്റ്റ് 22നകം നൽകുമെന്നായിരുന്നു വാഗ്ദാനം. തീയ്യതി ഇന്ന് 22 ആയിട്ടും സർക്കാർ യാതൊരുവിധത്തിലുള്ള നടപടികളും സ്വീകരിച്ചിട്ടില്ല. 40 കോടി രൂപ ധനവകുപ്പ് അനുവദിച്ചെന്ന് പറയുന്നുണ്ടെങ്കിലും ശമ്പളം ഇനിയും ജീവനക്കാരുടെ കയ്യിലെത്തിയിട്ടില്ല. തുക കെഎസ്ആർടിസിയുടെ അക്കൗണ്ടിലേക്ക് വരാൻ വൈകുന്നതാണ് ശമ്പളം കിട്ടാത്തതിന് കാരണമെന്നായിരുന്നു സർക്കാരിന്റെ വിചിത്ര വാദം.
ശമ്പളത്തിനൊപ്പം ഓണം അലവൻസും നൽകുമെന്ന് പറഞ്ഞിരുന്നെങ്കിലും അക്കാര്യത്തിൽ ഇനിയും അന്തിമ തീരുമാനമായില്ല. അലവൻസ് തുക നിശ്ചയിക്കാൻ തൊഴിലാളി യൂണിയനുകളും കെഎസ്ആർടിസി മാനേജ്മെന്റും ഇന്ന് വൈകിട്ട് ചർച്ച നടത്തുമെന്നാണ് വിവരം. 2750 രൂപ അലവൻസ് വേണമെന്നാണ് യൂണിയനുകളുടെ ആവശ്യം. 1000 രൂപ അലവൻസും 1000 രൂപ അഡ്വാൻസും നൽകാനാണ് മാനേജ്മെന്റ് ആലോചിക്കുന്നത്.