ഉക്രെയ്നിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ അതിവേഗ രക്ഷാദൗത്യം ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി ഇന്ത്യക്കാരെ വഹിച്ചുള്ള നാലാമത്തെ വിമാനം ബുക്കാറസ്റ്റില്‍ നിന്നും പുറപ്പെട്ടു. 198 യാത്രക്കാരുമായാണ് വിമാനം യാത്ര തിരിച്ചത്. വിമാനം ഉടൻ ദില്ലിയിലെത്തും.
മൂന്നാമതായി എത്തിയ ബുഡാപെസ്റ്റില്‍ നിന്നുള്ള എയര്‍ ഇന്ത്യ (Air India) വിമാനത്തില്‍ 25 മലയാളികളടക്കം 240 പേർ എത്തിച്ചേർന്നിരുന്നു. രണ്ടാമത്തെ വിമാനം റൊമാനിയയില്‍ നിന്ന് ഇന്ന് പുലർച്ചെയോടെ ദില്ലിയിലെത്തി. അതേസമയം യുക്രൈനിൽ നിന്ന് തങ്ങളുടെ രാജ്യത്തേക്ക് പ്രവേശിക്കാൻ ഇന്ത്യക്കാരായ വിദ്യാർഥികൾക്ക് വിസ ആവശ്യമില്ലെന്ന് പോളണ്ട് സർക്കാർ. രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട ഇന്ത്യൻ ഗവൺമെന്റിന്റെ പരിശ്രമങ്ങളുടെ ഫലമായാണ് പോളണ്ടിന്റെ അനുകൂല ഇടപെടൽ.
പോളണ്ടിന്റെ പ്രഖ്യാപനം വന്നതോടെ 11 മലയാളികളടക്കം നിരവധി ഇന്ത്യൻ വിദ്യാർഥികൾ ആദ്യഘട്ടത്തിൽ അതിർത്തി കടന്നിട്ടുണ്ട്. കീവ് നഗരത്തിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്.