ദില്ലി: റഷ്യൻ യുക്രൈൻ യുദ്ധത്തിനിടയിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ കേന്ദ്രം വിഭാവനം ചെയ്ത ഓപ്പറേഷൻ ഗംഗ രക്ഷാദൗത്യം വിജയകരമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ.
നിലവിൽ യുക്രൈനിൽ നിന്ന് 20,000 പേരെ രാജ്യത്ത് തിരിച്ചെത്തിച്ചതായി വ്യക്തമാക്കി. സുമിയിൽ നിന്ന് ഒഴിപ്പിച്ച ഇന്ത്യൻ വിദ്യാർത്ഥികൾ ലിവിവ് നഗരത്തിൽ എത്തിയതായും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യ മാത്രമാണ് പൗരന്മാരെ ഒഴിപ്പിക്കുന്നതിനായി എല്ലാം ചെയ്തതെന്നും, രാജ്യത്തിന്റെ പ്രധാനമന്ത്രി യുക്രൈനിലേയും റഷ്യയിലെയും പ്രസിഡന്റുമാരുമായി സംസാരിച്ചെന്നും അദ്ദേഹം പറഞ്ഞു. പ്രതിനിധികളെ ദുരിതബാധിത പ്രദേശങ്ങളിലേക്ക് അയച്ചു. എംബസികൾ രക്ഷാദൗത്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തി. മാത്രമല്ല ഇന്ത്യക്കാരെ കൂടാതെ, പാകിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലെ ആളുകളെയും തിരികെ എത്തിക്കാൻ കഴിഞ്ഞെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.