ദില്ലി : കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും (സിഎസ്എഎം) ഓൺലൈനിൽ പ്രചരിച്ച രണ്ട് കേസുകളുമായി ബന്ധപ്പെട്ട് സിബിഐ ഉദ്യോഗസ്ഥർ 20 സംസ്ഥാനങ്ങളിലെ 56 സ്ഥലങ്ങളിൽ തെരച്ചിൽ നടത്തുന്നതായി റിപ്പോർട്ട് . ന്യൂസിലൻഡിലെ ഇന്റർപോൾ യൂണിറ്റ് പങ്കുവെച്ച വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് തെരച്ചിൽ നടത്തുന്നത് . ഓപ്പറേഷൻ മേഘ ചക്രയുടെ കീഴിലാണ് റെയ്ഡ് .
ഓൺലൈനിൽ പ്രചരിച്ച കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വസ്തുക്കളുമായി ബന്ധപ്പെട്ട് സിബിഐ നടത്തുന്ന ഏറ്റവും വലിയ നടപടിയാണിത്. ഇന്റർപോൾ സിംഗപ്പൂരിൽ നിന്നുള്ള ക്ലൗഡ് സ്‌റ്റോറേജ് ഉപയോഗിച്ച് ഇൻറർനെറ്റിൽ സിഎസ്‌എഎം പ്രചരിപ്പിക്കുന്നവർക്കെതിരെ നടത്തിയ ഓപ്പറേഷൻ കാർബണിൽ ലഭിച്ച രഹസ്യവിവരങ്ങളും അടിസ്ഥാനമാക്കിയാണ് തെരച്ചിൽ നടത്തിയത്.
കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വസ്തുക്കൾ ഓൺലൈനിൽ പ്രചരിപ്പിക്കുകയും പ്രായപൂർത്തിയാകാത്തവരെ ബ്ലാക്ക് മെയിൽ ചെയ്യുന്ന വ്യക്തികളെയും സംഘങ്ങളെയും തിരിച്ചറിയുകയും പിടികൂടുകയും ചെയ്യുക എന്നതാണ് ഓപ്പറേഷൻ മേഘ ചക്രയുടെ കീഴിൽ വരുന്നത് . ഈ റാക്കറ്റുകൾ വ്യക്തിഗതമായും സംഘടിത തലത്തിലും പ്രവർത്തിക്കുന്നു.

