ദില്ലി: മാർച്ച് 12ന് നടത്താനിരുന്ന നീറ്റ് (NEET) പിജി പരീക്ഷ മാറ്റിവെച്ചു. കൊവിഡ് സാഹചര്യം കണക്കിൽ എടുത്താണ് പരീക്ഷകൾ മാറ്റിയത്. ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി. ആറ് മുതൽ എട്ടാഴ്ചത്തേക്കാണ് പരീക്ഷ മാറ്റിയത്. മാർച്ച് 12 ന് പരീക്ഷ നടത്താൻ ആയിരുന്നു തീരുമാനം.
പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹരജി പരിഗണിക്കുന്നതിന് മുന്നോടിയായാണ് പ്രഖ്യാപനം. പരീക്ഷ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഇത് തിങ്കളാഴ്ച പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാര്‍ പരീക്ഷ മാറ്റിയത്. നിരവധി മെഡിക്കല്‍ വിദ്യാർത്ഥികള്‍ ബുദ്ധിമുട്ട് അറിയിച്ചതിനാല്‍ ആറ് മുതല്‍ എട്ട് ആഴ്ചത്തേക്ക് വരെ പരീക്ഷ മാറ്റുകയാണെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ അസിസ്റ്റന്‍റ് ഡയറക്ടര്‍ ബി ശ്രീനിവാസ് വ്യക്തമാക്കി. പിജി പരീക്ഷയുടെ തീയ്യതി കൃത്യമായി പിന്നീട് അറിയിക്കുമെന്നും അധികൃതർ അറിയിച്ചു.
അതേസമയം പ്രവേശനവുമായി ബന്ധപ്പെട്ട കൗൺസിലിംഗ് നടപടികൾ ഇപ്പോൾ പുരോഗമിക്കുകയാണ്.കൊവിഡ് സാഹചര്യത്തിൽ ഈവർഷത്തെ നീറ്റ് പി.ജി പരീക്ഷ നടത്തുന്നത് പലവിധ ബുദ്ധിമുട്ടുകളും ഉണ്ടാക്കുമെന്ന് റസിഡന്റ് ഡോക്ടർമാർ ചൂണ്ടിക്കാണിച്ചിരുന്നു.