വാഷിങ്ടൺ : നാസയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യം ആർട്ടിമിസ് ഒന്നിന്റെ ഭാഗമായി ഒറയോൺ പേടകം ചന്ദ്രനെ ചുറ്റിയശേഷം ഇന്ന് തിരികെയെത്തും.ആളില്ലാ പേടകം സുരക്ഷിതമായി ഇറങ്ങിയാൽ മാത്രമേ മനുഷ്യനെ ചന്ദ്രനിലേക്കയക്കുന്ന അടുത്ത ഘട്ടത്തിലേക്ക് കടക്കാനാകൂ.25 നാളത്തെ യാത്രയ്ക്കുശേഷമാണ് പേടകം തിരികെയെത്തുന്നത്.ചന്ദ്രോപരിതലത്തിനു 130 കിലോമീറ്റർ അകലെ വരെ ചെന്ന പേടകം തിരികെയെത്തുന്നത് നെഞ്ചിടിപ്പോടെയാണ് ശാസ്ത്രലോകം കാത്തിരിക്കുന്നത്.മണിക്കൂറിൽ 40,000 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന പേടകത്തെ മണിക്കൂറിൽ 32 കിലോമീറ്റർ വേഗതയിലേക്ക് കൊണ്ടുവരണം .ഭൂമിയുടെ അന്തരീക്ഷത്തിൽ അതിവേഗം പ്രവേശിക്കുമ്പോഴുണ്ടാകുന്ന ഘർഷണത്തെയും ഉയർന്ന താപത്തെയും അതിജീവിക്കണം. 2,800 ഡിഗ്രി സെൽഷ്യസ് വരെ ചൂടാണ് ഓറിയോണിയന്റെ പുറം പാളി പ്രതിരോധിക്കേണ്ടത്.പാരച്യൂട്ടുകളും മറ്റു സംവിധാനങ്ങളും കൃത്യമായി പ്രവർത്തിക്കുകയും വേണം.ഇറക്കാൻ ഉദ്ദേശിച്ച സ്ഥലത്തു തന്നെ ഇറങ്ങുകയും വേണം.എല്ലാം കൃത്യമായി സംഭവിച്ചാൽ മാത്രമേ അടുത്ത ദൗത്യത്തിലേക്ക് കടക്കാൻ കഴിയൂ . ഇതുവരെ പരീക്ഷിക്കാത്ത സ്കിപ് എൻട്രി വഴിയാകും പേടകത്തിന്റെ ലാൻഡിംഗ് .ഒരു വട്ടം അന്തരീക്ഷത്തിൽ പ്രവേശിച്ച ശേഷം തെറിച്ചു പുറത്തേക്കുപോയി വീണ്ടും പ്രവേശിക്കുന്നതാണ് ഈ രീതി.ഭൂമിയിലേക്കുള്ള ലാൻഡിങ് കൂടുതൽ സുരക്ഷിതമാക്കാനാണ് ഈ രീതി .സാന്റിയാഗോയിൽ നിന്നും 80 കിലോമീറ്റർ അകലെയാണ് പേടകമിറങ്ങുക. പേടകത്തെ കരയ്‌ക്കെത്തിക്കാനായി USS സ്കോട്ലൻഡ് എന്ന കപ്പലും തയ്യാറായി കാത്തിരിക്കും