ആലുവ: പെരിയാറിൽ നീർനായക്കൂട്ടത്തിന്റെ സാന്നിധ്യം കണ്ടെത്തിയത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തുന്നു. ആലുവ ഭാഗത്താണ് അപകടകാരിയായ ഈ ജീവിയുടെ സാന്നിധ്യം നാട്ടുകാരെ ആശങ്കയിലാഴ്ത്തുന്നത്. വെള്ളത്തിനടിയിലൂടെ വന്ന് മനുഷ്യരെ ആക്രമിക്കുന്ന രീതി നീർനായകൾക്കുണ്ട്. ഈ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രയാസമാണെന്ന് നാട്ടുകാര്‍ പറയുന്നു. വെള്ളത്തിനടിയിലൂടെ നീന്തി മത്സ്യങ്ങളെ വേട്ടയാടിനടക്കുന്ന നീര്‍നായയെ, പുഴയില്‍ പലയിടങ്ങളിലായി ഇപ്പോൾ കാണുന്നുണ്ട്. പെരിയാറിന്റെ ഇരുകരകളിലുമുള്ള കുറ്റിക്കാടുകളിലാണ് ഇവയുടെ ആവാസകേന്ദ്രം. തീറ്റതേടുന്നതിനും മറ്റുമായി കൂട്ടത്തോടെ നീർനായകൾ പുഴയിലേക്കിറങ്ങാറുണ്ട്.
മണപ്പുറം ഉള്‍പ്പെടെ പെരിയാറിന്റെ കടവുകളില്‍ ഇറങ്ങുന്നവര്‍ക്ക് നീര്‍നായയുടെ സാന്നിധ്യം ഭീഷണിയാകുന്നു. കുളിക്കുന്നതിനും മറ്റ് ആവശ്യങ്ങള്‍ക്കും തീരത്തുള്ളവര്‍ പെരിയാറിനെ ആശ്രയിക്കാറുണ്ട്. പൊതു കടവുകളില്‍ കുളിക്കുന്നതിനായി നിരവധി പേരാണ് മറ്റിടങ്ങളില്‍നിന്ന് പെരിയാറില്‍ എത്തുന്നത്. നിർണായ ഭീഷണി നേരിടാനായി ശാശ്വത പരിഹാരം വേണമെന്ന് അധികൃതരോട് ആവശ്യപ്പെടുകയാണ് പ്രദേശവാസികൾ