ഓയൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മൂന്ന് യുവാക്കൾ കൂടി അറസ്റ്റിൽ. വർക്കല വെട്ടൂർ സ്വദേശികളായ മിനിക്കുന്ന് കോളനിയിൽ നൗഫൽ മൻസിലിൽ മുഹമ്മദ് നൗഫൽ (21), മേൽവെട്ടൂർ സബിമോൾ മൻസിലിൽ മുഹമ്മദ് സജ്ജാദ് (19), തെങ്ങുവിള വീട്ടിൽ അഹമ്മദ്ഷാ(21) എന്നിവരാണ് അറസ്റ്റിലായത്.
വിദ്യാർഥിനിയെ കാണാനില്ലെന്നു രക്ഷകർത്താക്കൾ നൽകിയ പരാതിയെത്തുടർന്നു നടത്തിയ അന്വേഷണത്തിലാണു പീഡനവിവരം അറിയുന്നത്. സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം 7 ആയി. നല്ലില സ്വദേശിയായ ഹൃദയ് (19), പള്ളിമൺ സ്വദേശി ജയകൃഷ്ണൻ (21) , പഴങ്ങാലം സ്വദേശി റഫീഖ് (22), നെടുമ്പന മുട്ടക്കാവ് സ്വദേശി അഭിജിത് (21) എന്നിവരെ റിമാൻഡ് ചെയ്തിരുന്നു. പൂയപ്പള്ളി ഇൻസ്പെക്ടർ വിനോദ് ചന്ദ്രൻ, എസ്ഐ രാജൻ ബാബു, എഎസ്ഐമാരായ വിജയകുമാർ, അനിൽകുമാർ, ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
രണ്ടു മാസം മുമ്പ് സമൂഹമാധ്യമം മുഖേന യുവാക്കൾ പ്ലസ് വൺ വിദ്യാഥിനിയെ പരിചയപ്പെടുകയായിരുന്നു. കഴിഞ്ഞ 29ന് പെൺകുട്ടി വീട് വിട്ടുപോയി. തുടർന്നു വീട്ടുകാർ പരാതി നൽകി. പിന്നീട് വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണു പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.