ചെന്നൈ: അടച്ചിട്ട വീട്ടിനുള്ളില്‍ ആണും പെണ്ണും ഒന്നിച്ചിരുന്നാല്‍ അതിനെ അവിഹിതമായി കണാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. സമൂഹത്തില്‍ നിലനില്‍ക്കുന്ന ധാരണകള്‍ അനുസരിച്ച് ഇത്തരം വിഷയത്തില്‍ ഇടപെടാനാകില്ലെന്നും കോടതി വ്യക്തമാക്കി.
വീട്ടില്‍ വനിതാ കോണ്‍സ്റ്റബിളിനൊപ്പം കണ്ടെത്തിയതിന്റെ പേരില്‍ പൊലീസ് കോണ്‍സ്റ്റബിളിനെ സര്‍വീസില്‍ നിന്ന് പുറത്താക്കിയ കേസ് പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമര്‍ശം. കോണ്‍സ്റ്റബിളിനെ സര്‍വീസില്‍ നിന്ന് പുറത്താക്കിയ നടപടി കോടതി റദ്ദാക്കുകയും ചെയ്തു. ജസ്റ്റിസ് ആര്‍ സുരേഷ് കുമാറിന്റെതാണ് ഉത്തരവ്.
1998 ഒക്ടോബര്‍ പത്തിന് കേസിന് ആസ്പദമായ സംഭവം നടന്നത്. കെ. ശരവണ ബാബു എന്ന സിവില്‍ പൊലീസ് ഉദ്യോഗസ്ഥനെ അദ്ദേഹത്തിന്റെ ക്വാര്‍ട്ടേസില്‍ വനിതാ കോണ്‍സ്റ്റബിളിനൊപ്പം കണ്ടതോടെ അവിഹിത ബന്ധം ആരോപിച്ച് നാട്ടുകാർ രംഗത്ത് എത്തുകയായിരുന്നു. അതേസമയം ആരോപണം ഉന്നയിക്കുന്നത് പോലെ ഇരുവരും തമ്മില്‍ മറ്റൊരു ബന്ധമുണ്ടെന്ന് തെളിയിക്കുന്നതിന് ദൃക്സാക്ഷികളോ മറ്റ് വ്യക്തമായ തെളിവുകളോ ഇല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.