കോഴിക്കോട്: സിപിഎം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി പി.വി. സത്യനാഥന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആര്‍എസ്എസിനെതിരെ ദുഷ്പ്രചരണം നടത്തിയ സിപിഎം നേതാക്കളുടെ പേരില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് എം.ടി. രമേശ്. ഇന്ന് തന്നെ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട്ട് മാദ്ധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
“ഫെയ്‌സ്ബുക്ക് പോസ്റ്റ് അബദ്ധം പറ്റിയതല്ല. രക്തസാക്ഷിയെ ഉണ്ടാക്കാന്‍ ആയിരുന്നു സിപിഎമ്മിന്റെ ശ്രമം. നേരത്തേയും ഇതുപോലെ രക്തസാക്ഷികളെ ഉണ്ടാക്കാന്‍ ശ്രമിച്ചു. സിപിഎം നേതാക്കളുടെ പേരില്‍ കേസ് എടുക്കണം.സംഭവം നടന്ന് കുറഞ്ഞസമയം കൊണ്ട് കൊലയ്ക്ക് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് പരസ്യമായി പ്രതികരിച്ചു. ഇതേ തുടര്‍ന്ന് കൊലവിളി പ്രകടനങ്ങളും നടത്തി. ഇതിനെല്ലാം കാരണം നേതാക്കളുടെ പരസ്യപ്രതികരണമാണ്. പ്രതി കീഴടങ്ങിയില്ലെങ്കില്‍ ജില്ലയില്‍ കലാപം ഉണ്ടായേനെ.
ഇത് ഒറ്റപ്പെട്ട സംഭവമായി കാണാന്‍ ആവില്ല. നേരെത്തെയും ഇത്തരം സാഹചര്യം ഉണ്ടായിട്ടുണ്ട്. ഇത് നാട്ടില്‍ സമാധാനം തകര്‍ക്കാനുള്ള ആസൂത്രിത ശ്രമമാണ്.
കീഴടങ്ങിയ പ്രതി അഭിലാഷ്, നേരത്തെ പല ഓപ്പറേഷനും സിപിഎം. ഉപയോഗിച്ച വ്യക്തിയാണ്. ഇപ്പോള്‍ ഇത്തരം ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നില്ല എന്നതിന്റെ കുടിപ്പകയാണ് കൊലപാതകത്തിന് പിന്നില്‍. യുവമോര്‍ച്ച നേതാവിന്റെ വീട് ആക്രമിച്ച കേസില്‍ പ്രതിയാണ് അഭിലാഷ് “- എം.ടി. രമേശ് പറഞ്ഞു.