ഇസ്ലാമാബാദ്: പാകിസ്ഥാൻ ദേശീയ അസംബ്ലി തെഞ്ഞെടുപ്പിലെ ഫലസൂചനകൾ പുറത്ത്. മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ പിടിഐ പാർട്ടിക്ക് അപ്രതീക്ഷിത മുന്നേറ്റം. തെരഞ്ഞെടുപ്പില്‍ വിജയം അവകാശപ്പെട്ട് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും രംഗത്തെത്തി. ഫലം പ്രഖ്യാപിച്ച 252 സീറ്റുകളില്‍ 96 സീറ്റ് പിടിഐ സ്വതന്ത്രര്‍ നേടി. നവാസ് ഷെരീഫിന്‍റെ പാകിസ്ഥാന്‍ മുസ്ലിംലീഗ് 72 സീറ്റും ബിലാവല്‍ ഭൂട്ടോയുടെ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി 52 സീറ്റുകളിലും വിജയിച്ചു. പാകിസ്ഥാനില്‍ സര്‍ക്കാരുണ്ടാക്കാന്‍ 133 സീറ്റിന്‍റെ ഭൂരിപക്ഷമാണ് വേണ്ടത്.
തെരഞ്ഞെടുപ്പിന് മുന്‍പേ ജയിലിലായതാണ് ഇമ്രാൻ ഖാൻ. പാര്‍ട്ടിക്ക് ചിഹ്നവും നഷ്ടപ്പെട്ടു. സ്ഥാനാര്‍ഥികളെല്ലാം മല്‍സരിച്ചത് സ്വതന്ത്ര ചിഹ്നത്തിലാണ്. അതേസമയം, തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിൽ രണ്ട് മരണം റിപ്പോർട്ട് ചെയ്തു. രണ്ട് പിടിഐ പ്രവർത്തകർ കൊല്ലപ്പെട്ടത് പ്രതിഷേധത്തിനിടെയാണ്. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ഷാംഗ്ല ജില്ലയിലാണ് സംഘർഷം നടന്നത്.