ഇസ്ലാമാബാദ്: പാകിസ്ഥാൻ കടുത്ത സാമ്പത്തിക പ്രതിസന്ധി (Economic Crisis In Pakistan) നേരിടുന്നതായി റിപ്പോർട്ട്. ഇതിനുപിന്നാലെ ലോകരാജ്യങ്ങൾക്ക് മുൻപിൽ ഭിക്ഷയാചിച്ച് എത്തിയിരിക്കുകയാണ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ.
പാക് പ്രധാനമന്ത്രിയുടെ അഭ്യർത്ഥന പ്രകാരം പാകിസ്ഥാനെ സഹായിക്കാൻ ഒരിക്കൽ കൂടി സൗദി അറേബ്യ രംഗത്തുവന്നിരിക്കുകയാണ്. എന്നാൽ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഇതുവരെ 22.773 ബില്യൺ ഡോളറാണ് വിദേശരാജ്യങ്ങളിൽ നിന്നും പാകിസ്ഥാൻ കൈപ്പറ്റിയത്.
അതേസമയം മൂന്ന് ബില്യൺ അമേരിക്കൻ ഡോളർ നൽകിയാണ് പാകിസ്ഥാനെ സൗദി ഇക്കുറി സഹായിക്കുന്നത്. പാകിസ്ഥാന് പണം നൽകാൻ ധാരണയായിക്കൊണ്ടുള്ള കരാറിൽ ഇമ്രാൻ ഖാനും, സൗദി ഭരണാധികാരിയും ഒപ്പുവെച്ചു. ഒരു വർഷത്തേക്കാണ് കരാർ കാലാവധി. പാകിസ്ഥാൻ സെൻട്രൽ ബാങ്കിലാണ് തുക സൗദി നിക്ഷേപിക്കുക.തുക സ്വീകരിക്കുന്നതിനുള്ള നടപടികൾ പാകിസ്താൻ സെൻട്രൽ ബാങ്ക് ഇതിനോടകം തന്നെ പൂർത്തിയാക്കിയിട്ടുണ്ട്. കരാർ ധാരണയായ സാഹചര്യത്തിൽ തുക രണ്ട് ദിവസത്തിനുള്ളിൽ ബാങ്കിന് കൈമാറും. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ സൗദിയിൽ നിന്നും സഹായം സ്വീകരിക്കണമെന്ന ഇമ്രാൻഖാന്റെ നിർദ്ദേശത്തിന് ഫെഡറൽ ക്യാബിനറ്റ് അംഗീകാരവും നൽകിയിരുന്നു.