ഇന്ത്യയുടെ അഭിമാനം വാനോളാമെത്തിച്ച ചന്ദ്രയാൻ 3 ന്റെ വിജയം രാജ്യമെങ്ങും ആഘോഷിക്കുകയാണ്. ഏറെ വെല്ലുവിളികൾ നിറഞ്ഞ, ഭൂമിയിൽ നിന്ന് ദൃശ്യമാവാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് നടത്തിയത്. ലോകത്ത് ഒരു രാജ്യത്തിനും ഒരു ശക്തിക്കും ഇതുവരെയും എത്തിപ്പിടിക്കാനാവാത്ത നേട്ടമാണ് ഭാരതം സ്വന്തമാക്കിയിരിക്കുന്നത്. എന്നാൽ ഇന്ത്യ കൈവരിച്ചിരിക്കുന്ന ഈ നേട്ടത്തെ അംഗീകരിക്കാത്തവരുമുണ്ട്. ഇപ്പോഴിതാ, ചന്ദ്രയാൻ 3 ന്റെ വിജയത്തിൽ അസൂയപൂണ്ട് പരിഹാസവുമായി എത്തുന്നവരെ പ്രതിരോധിച്ച് ഒരു പാക്കിസ്ഥാൻ യുവാവും രംഗത്തെത്തിയിരിക്കുകയാണ്. ക്രിക്കറ്റ് അനലിസ്റ്റായ മൊഹ്‌സിൻ അലിയാണ് ഇന്ത്യയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്.
ചന്ദ്രയാൻ-3 ന്റെ ദൗത്യ വിജയത്തിന് ശേഷം 2.3 ബില്യൺ പൗണ്ട് തങ്ങളുടെ സഹായ ധനം തിരികെ നൽകാൻ ഇന്ത്യയോട് ആവശ്യപ്പെട്ട യുകെ പത്രപ്രവർത്തകനെ ആണ് മൊഹ്‌സിൻ അലി നിർത്തിപൊരിച്ചത്. ബഹിരാകാശ പദ്ധതിയുള്ള രാജ്യങ്ങൾക്ക് ഞങ്ങൾ പണം നൽകേണ്ടതില്ല. 2016നും 2021 നും ഇടയിൽ ഞങ്ങൾ ഇന്ത്യക്ക് അയച്ച 2.3 ബില്യൺ പൗണ്ട് സഹായധനം തിരികെ നൽകാൻ ഇന്ത്യ തയാറാകണം. കൂടാതെ, ഇന്ത്യയെ ദരിദ്രരാജ്യം എന്നായിരുന്നു പാട്രിക് ക്രിസ്റ്റ് എന്ന യുകെ മാദ്ധ്യമ പ്രവർത്തകൻ പരിഹസിച്ചത്. എന്നാൽ, ഒരു മുൻ കോളനി (ഇന്ത്യ) വെറും 77 വർഷത്തിനുള്ളിൽ ഗണ്യമായി പുരോഗമിച്ചതിന്റെ ഫലമാണ് ഇന്നീ കാണുന്നതെന്ന് യുകെ പത്രപ്രവർത്തകന്റെ പ്രതികരണത്തെ പരിഹസിച്ചുകൊണ്ട് മൊഹ്സിൻ അലി തുറന്നടിച്ചു. ഈ ദ്രുതഗതിയിലുള്ള പുരോഗതി, പ്രത്യേകിച്ച് ബഹിരാകാശ ശാസ്ത്ര മേഖലയിൽ, ഇന്ത്യ കൈവരിച്ചിരിക്കുന്ന പുരോഗതി യുകെ മാധ്യമ പ്രവർത്തകന് ദഹിക്കാൻ കഴിഞ്ഞിട്ടില്ല. അതിനാൽ അയാൾക്ക് ആരെങ്കിലും ചൊറിക്കുള്ള മരുന്ന് വാങ്ങി നൽകൂ എന്നായിരുന്നു മൊഹ്‌സിൻ അലിയുടെ കലക്കൻ മറുപടി.
അതേസമയം, ഇന്ത്യ കൈവരിച്ച അഭിമാനകരമായ നേട്ടത്തിൽ പാക്കിസ്ഥാനികളുൾപ്പെടെയുള്ളവർ ആഘോഷിക്കുമ്പോഴാണ് വിവാദ പ്രസ്താവനയുമായി യുകെ മാധ്യമ പ്രവർത്തകൻ പാട്രിക് ക്രിസ്റ്റ് രംഗത്തെത്തിയത്. എന്തായാലും നിരവധി പേരാണ് ചാന്ദ്രദൗത്യത്തിന് മൊഹ്‌സിൻ അലി നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിച്ചുകൊണ്ട് രംഗത്തെത്തുന്നത്. അതേസമയം, ചന്ദ്രയാൻ 3 വിജയകരമായതോടെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യം, ചന്ദ്രനിൽ ഇറങ്ങുന്ന നാലാമത്തെ രാജ്യം എന്നീ ബഹുമതികൾ ഭാരതത്തിന് സ്വന്തമായിരുന്നു. പ്രഗ്യാൻ റോവർ ചന്ദ്രമണ്ണിൽ ഇറങ്ങിയതോടെ അശോക സ്തംഭം, ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം ഐഎസ്ആർഒയുടെ ലോഗോ എന്നിവയാണ് ചന്ദ്രന്റെ മണ്ണിൽ പതിഞ്ഞത്. എന്തായാലും, ഭൂമിയിലേതിന് സമാനമായി കാറ്റില്ലാത്തതിനാൽ അടയാളങ്ങൾ കാലാകാലം ചന്ദ്രന്റെ മണ്ണിലുണ്ടാകും.