കൊച്ചി: നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശവുമായി രംഗത്തുവന്ന പാലാ ബിഷപ്പ് മാര്‍. ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയുമായി കേരള കാത്തലിക്ക് ബിഷപ്പ്‌സ് കൗണ്‍സില്‍ (കെസിബിസി). ബിഷപ്പ് കല്ലറങ്ങാട്ടിന്‍റെ പ്രസ്താവന ഏതെങ്കിലും സമുദായത്തിനെതിരെയല്ല. വർഗീയ ലക്ഷ്യത്തോടെയാണ് ബിഷപ്പിന്റെ പ്രതികരണം എന്ന മുൻവിധി ആശാസ്യമല്ലെന്ന് കെസിബിസി വാർത്താ കുറിപ്പിൽ വ്യക്തമാക്കി.
മാര്‍. ജോസഫ് കല്ലറങ്ങാട്ടിന്റെ വാക്കുകള്‍ വിവാദമാക്കുകയല്ല, പൊതുസമൂഹത്തില്‍ ഉത്തരവാദിത്തത്തോടെ ചര്‍ച്ച ചെയ്യുകയാണ് യുക്തമെന്ന് കെസിബിസി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. തീവ്രവാദ നീക്കങ്ങളും മയക്കുമരുന്ന് മാഫിയയുടെ ഇടപെടലുകളും സംബന്ധിച്ച സാധാരണ ജനങ്ങളുടെ ആശങ്കകള്‍ ഉള്‍ക്കൊണ്ട് അവയെക്കുറിച്ച് ശരിയായ അന്വേഷണങ്ങള്‍ നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് കെസിബിസി പറയുന്നു.
വര്‍ഗീയധ്രുവീകരണമല്ല, സാമുദായിക ഐക്യവും സഹവര്‍ത്തിത്വവുമാണ് കത്തോലിക്കാ സഭ ലക്ഷ്യംവയ്ക്കുന്നത്. സാമൂഹിക സൗഹൃദം എന്ന വലിയ ലക്ഷ്യത്തിനായി എല്ലാ സമുദായ നേതൃത്വങ്ങളും ഒരുമിക്കുകയും സാമൂഹിക തിന്മകള്‍ക്കെതിരേ ഒറ്റക്കെട്ടായി പോരാടുകയും വേണമെന്ന് കെസിബിസി ചൂണ്ടിക്കാട്ടി.