പാലക്കാട്: പ്രവസത്തെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി ബന്ധുക്കൾ. പാലക്കാട് തങ്കം ആശുപത്രിയിലാണ് സംഭവം നടന്നത്. തത്തമംഗലം സ്വദേശിനിയായ ഐശ്വര്യയും കുഞ്ഞുമാണ് മരിച്ചത്. ചികിത്സാ പിഴവാണ് മരണത്തിന് കാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്.
6 ദിവസം മുൻപ് ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ യുവതിക്കും കുഞ്ഞിനും ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഐശ്വര്യയുടെ കുഞ്ഞ് മരിക്കുകയായിരുന്നു. തുടർന്ന് ഇന്ന് രാവിലെയോടെ യുവതിയും മരിച്ചു.
ആശുപത്രിയിൽ കയറ്റുന്നത് വരെ കുഴപ്പമൊന്നും ഉണ്ടായിരുന്നില്ലെന്നും ആശുപത്രി അധികൃതർ പ്രസവം വൈകിപ്പിച്ചതാണ് മരണത്തിന് കാരണമെന്നും കുടുംബം ആരോപിച്ചു. സിസേറിയന് ആവശ്യപ്പെട്ടപ്പോഴും ഡോക്ടർമാർ അത് ചെയ്തില്ല. പ്രസവശേഷം യുവതിയ്‌ക്ക് രക്തസ്രാവം ഉണ്ടായെന്നും ശസ്ത്രക്രിയ വേണമെന്നും ഡോക്ടർമാർ പറഞ്ഞു.
തുടർന്ന് ബന്ധുക്കളോട് പറയാതെ ഗർഭപാത്രം നീക്കം ചെയ്തു. സംഭവത്തിൽ ആശുപത്രിക്ക് എതിരെ പാലക്കാട് സൗത്ത് പോലീസ് മന:പൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. മോർച്ചറിയ്‌ക്ക് മുന്നിൽ യുവതിയുടെ മൃതദേഹവുമായി ബന്ധുക്കൾ പ്രതിഷേധം തുടരുകയാണ്.