പാലക്കാട്: പാലക്കാട് കഞ്ചിക്കോടിനു സമീപം വല്ലടിയിൽ വീണ്ടും കാട്ടാനയിറങ്ങി. ജനവാസ മേഖലയിലാണ് കാട്ടാന ഇറങ്ങിയത്. സമീപവാസികൾ ചേർന്ന് ആനയെ കാടു കയറ്റാൻ മണിക്കൂറുകൾ ശ്രമിച്ചു. പരിശ്രമത്തിനൊടുവിൽ ആനയെ കാട് കയറ്റി. പുലർച്ചെയാണ് ജനവാസ മേഖലയിൽ ആനയെ കണ്ടത്. നാട്ടുകാർ ചേർന്ന് ബഹളം വച്ചും പാട്ട കൊട്ടിയുമൊക്കെയാണ് ആനയെ കാട് കയറ്റിയത്.
അതേസമയം, തൊഴിലാളികളെ മുള്‍മുനയില്‍ നിര്‍ത്തി എസ്റ്റേറ്റ് മേഖലയിലും കഴിഞ്ഞ ദിവസം കാട്ടാന ശല്യമുണ്ടായിരുന്നു. ഗുണ്ടുമലയിലാണ് കാട്ടാന ഇറങ്ങിയത്. തുടർന്ന് ഒരു തൊഴിലാളിയുടെ വീട് തകര്‍ത്തു. ആക്രമണത്തിൽ നിന്ന് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്കായിരുന്നു.
കഴിഞ്ഞ രാത്രി 10 മണിയോടെയാണ് ഗുണ്ടമല എസ്‌റ്റേറ്റില്‍ ബോസ് എന്ന തൊഴിലാളിയുടെ വീട് കാട്ടാനകള്‍ തകര്‍ത്തത്. ഉറക്കത്തിനിടെ പെട്ടെന്നുണര്‍ന്ന ബോസ് ഭാര്യയും കുട്ടിയുമായി അടുക്കളവഴി പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.