പാലക്കാട്: സൈലന്റ് വാലിയിലെ വാച്ചർ രാജനെ മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടു പോകാനുള്ള സാധ്യത അന്വേഷിക്കണമെന്ന് കുടുംബം.മുക്കാലി സ്വദേശിയായ സൈലന്റ് വാലിയിലെ വാച്ചര്‍ രാജനെ കാണാതായിട്ട് ഒന്‍പതു ദിവസമാണ് പിന്നിയിട്ടിരിക്കുന്നത്. വനത്തിനകത്ത് പല തവണ പരിശോധന നടത്തിയെങ്കിലും ഒരു തുമ്പും ലഭിച്ചിരുന്നില്ല. വന്യമൃഗങ്ങള്‍ ആക്രമിച്ചതാകാനുള്ള സാധ്യത കുറവാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും വ്യക്തമാക്കുന്നുണ്ട്.
മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയായതിനാല്‍ രാജനെ അവര്‍ വഴികാട്ടാനും മറ്റുമായി കൂട്ടിക്കൊണ്ടു പോയതാണോ എന്ന സാധ്യത കൂടി അന്വേഷിക്കണമെന്ന് രാജന്റെ സഹോദരന്‍ ആവശ്യപ്പെട്ടു.ഇക്കാര്യം ചൂണ്ടിക്കാട്ടി മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് കുടുംബം.
രാജന്‍ കാട് വിട്ടു മറ്റെങ്ങും പോകില്ലെന്നാണ് മകള്‍ രേഷ്മയ്ക്ക് പറയാനുള്ളത്. അടുത്ത മാസം പതിനൊന്നിനു രാജന്റെ മകളുടെ വിവാഹമാണ്. അതിനു മുന്നെ രാജനെ കണ്ടെത്തണം എന്നാണ് കുടുംബത്തിന്റെ ആവശ്യം.രാജനായുള്ള അന്വേഷണം സൈലന്റ് വാലിക്ക് പുറത്തെ കാടുകളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കണമെന്നും രാജന്റെ കുടുംബം ആവശ്യപെട്ടു.

