Saturday, May 18, 2024
spot_img

സൂപ്പർ താരങ്ങളും കുടുങ്ങും: ബച്ചൻ കുടുംബത്തിന്റെ മുഴുവൻ വിദേശ ഇടപാടുകളും പരിശോധിക്കാനൊരുങ്ങി ഇഡി

ദില്ലി: പനാമ പേപ്പർ കേസിൽ ബച്ചൻ കുടുംബത്തിന്റെ മുഴുവൻ വിദേശ ഇടപാടുകളും പരിശോധിക്കാനൊരുങ്ങി ഇഡി. കഴിഞ്ഞ ദിവസം ഐശ്വര്യ റായിയെ ചോദ്യം ചെയ്തതിൽ നിന്നും ബച്ചന്റെ വിദേശകമ്പനികൾ സംബന്ധിച്ചുള്ള വിവരം എൻഫോഴ്സ്മെന്റിന് ലഭിച്ചതായാണ് സൂചന. കേസിൽ ഐശ്വര്യ റായിയെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം.

കഴിഞ്ഞ ദിവസം നടന്ന ചോദ്യം ചെയ്യലിൽ ഐശ്വര്യയോട് അമിക് പാർട്ണഴ്സ് ലിമിറ്റഡ് എന്ന കമ്പനിയെ കുറിച്ച് 50 ചോദ്യങ്ങൾ ഇഡി ചോദിച്ചു. അമിതാഭ് ബച്ചന്റ വിദേശ കമ്പനികൾ, അഭിഷേകിന് നൽകിയ ഒന്നേകാൽ ലക്ഷം പൗണ്ടിന്റെ വിശദ വിവരങ്ങളും ഇ ഡി ഐശ്വര്യയോട് ചോദിച്ചറിഞ്ഞു. നവംബറിൽ അഭിഷേക് ബച്ചൻ നൽകിയ മൊഴിയുമായി ഐശ്വര്യയുടെ മൊഴികൾ ഇഡി ഒത്തു നോക്കും.

അതേസമയം അഭിഷേകുമായുള്ള വിവാഹത്തിന് പിന്നാലെ 2005 ൽ തുടങ്ങിയ അമിക്ക് പാർടേണേഴ്സ് എന്ന കമ്പനി യുഎഇ ആസ്ഥാനമായുള്ള മറ്റൊരു കമ്പനിയിൽ ലയിപ്പിച്ചിരുന്നു. ഈ ഇടപാടിൽ ദൂരുഹതയുണ്ടെന്നും ഇഡി സംശയിക്കുന്നു. രണ്ട് തവണ കേസുമായി ബന്ധപ്പെട്ട് ഐശ്വര്യ റായ്ക്ക് നോട്ടീസ് അയച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല. മൂന്നാം തവണ നോട്ടീസ് അയച്ചപ്പോഴാണ് നടി ഹാജരായത്.

മാത്രമല്ല ഒരു മാസം മുമ്പ് അഭിഷേക് ബച്ചനും ഇ ഡി ഓഫീസിലെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട ചില രേഖകളും ഇവര്‍ ഇഡി ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്. അമിതാഭ് ബച്ചനേയും ഇഡി വിളിപ്പിക്കുമെന്നാണ് പുറത്ത് വരുന്നു റിപ്പോർട്ടുകൾ. 2004 മുതലുള്ള വിദേശ നിക്ഷേപങ്ങളുടെ രേഖകള്‍ സമര്‍പ്പിക്കാന്‍ 2017 ല്‍ ബച്ചന്‍ കുടുംബത്തോട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് അമിതാഭ് ബച്ചൻ പ്രതികരിച്ചിരുന്നു.

നികുതി വെട്ടിച്ച പണം വിവിധ ബിനാമി പേപ്പർ കമ്പനികളിൽ നിക്ഷേപിച്ച് വെളുപ്പിച്ചെന്നാണ് ആരോപണം. പാനമ പേപ്പർ രേഖകളിൽ ലോക നേതാക്കളും രാഷ്ട്രീയപ്രമുഖരും ഇന്ത്യയില്‍ നിന്നുള്ള ബോളിവുഡ് താരങ്ങളും, കായിക താരങ്ങളും ഉൾപ്പെട്ടിരുന്നു. 2016 ൽ ഇതുമായി ബന്ധപ്പട്ട് 1048 ഇന്ത്യക്കാരുടെ പേരുകളാണ് പുറത്ത് വന്നത്. കേരളത്തിലെ 9 പേരെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളും ഇതിൽ ഉണ്ടായിരുന്നു.

Related Articles

Latest Articles