ദില്ലി: കഥക്കിനെ ലോകവേദിയിലെത്തിച്ച അതുല്യപ്രതിഭ, പണ്ഡിറ്റ് ബിർജു മഹാരാജ് അന്തരിച്ചു. 83 വയസ്സായിരുന്നു.ഹൃദയാഘാതത്തെ തുടര്‍ന്ന് ദില്ലിയിലെ വസതിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തിന് ഏതാനും ദിവസം മുന്‍പ് ചികിത്സയിലായിരുന്നു അദ്ദേഹം.(Pandit Birju Maharaj)
ഇന്നലെ രാത്രി പേരക്കുട്ടിക്കൊപ്പം സമയം ചെലവഴിക്കവേ അബോധാവസ്ഥയിലാവുകയായിരുന്നു. ദില്ലിയിലെ സാകേത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
നൃത്തത്തില്‍ പ്രശസ്തിയാർജ്ജിച്ചവരാണ് മഹാരാജ് കുടുംബം. പിതാവും ഗുരുവുമായ അച്ചന്‍ മഹാരാജ്, അമ്മാവൻമാരായ ശംഭു മഹാരാജ്, ലച്ചു മഹാരാജ് എന്നിവരെല്ലാം പ്രശസ്ത കഥക് നൃത്തകരാണ്. നൃത്തകന്‍ മാത്രമല്ല ഗായകന്‍ കൂടിയാണ് ബിര്‍ജു മഹാരാജ്. ഹിന്ദുസ്ഥാനി സംഗീതം അഭ്യസിച്ചിട്ടുണ്ട്. തന്‍റെ ജീവിതത്തിലെ സംഭവങ്ങള്‍ കലയില്‍ സന്നിവേശിപ്പിച്ച് കലാസ്വാദകരെ അമ്പരപ്പിച്ച നൃത്തകനാണ് അദ്ദേഹം. പത്മവിഭൂഷണ്‍, പത്മഭൂഷണ്‍ ബഹുമതികള്‍ നല്‍രി രാജ്യം ആദരിച്ച കലാകാരനാണ് ബിര്‍ജു മഹാരാജ്. പണ്ഡിറ്റ്ജി, മഹാരാജ്‍ജി എന്നെല്ലാമാണ് അദ്ദേഹത്തെ പ്രിയപ്പെട്ടവരും ശിഷ്യരും വിളിച്ചിരുന്നത്.