അദാനി ഗ്രൂപ്പിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ ചോദ്യങ്ങൾ ചോദിക്കാൻ പാർലമെന്റ് ലോഗിൻ ഐഡി, വ്യവസായി ദർശൻ ഹിരാനന്ദാനിക്ക് കൈമാറിയെന്ന കുറ്റസമ്മതവുമായി തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര. എന്നാൽ അതിന് താൻ കൈക്കൂലി വാങ്ങിയിട്ടില്ലെന്നും ഒരു സ്കാർഫും കുറച്ച് ലിപ്സ്റ്റിക്കുകളും ഐ ഷാഡോ ഉൾപ്പെടെയുള്ള ഏതാനും മെയ്ക്കപ്പ് സാധനങ്ങളുമാണ് സമ്മാനമായി ലഭിച്ചതെന്നും മഹുവ വ്യക്തമാക്കി. ഹിരാനന്ദാനിയെ വിചാരണ ചെയ്യാൻ തനിക്ക് ഒരവസരം തരണമെന്നും മഹുവ ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിൽ ആവശ്യപ്പെട്ടു.
ലോഗിനും പാസ്‌വേഡും ആർക്കൊക്കെ നൽകാം, നൽകരുത് എന്നതു സംബന്ധിച്ച് പ്രത്യേക ചട്ടങ്ങളില്ലെന്നും ഒരു എം.പിയും സ്വന്തമായി ചോദ്യങ്ങൾ ഉന്നയിക്കുന്നില്ലെന്നും മഹുവ മൊയ്ത്ര പറഞ്ഞു.
“ഒരു എംപിയും സ്വന്തം ചോദ്യം ടൈപ്പ് ചെയ്യുന്നില്ല. ഞാൻ അദ്ദേഹത്തിന് (ദർശൻ) പാസ്‌വേഡും അവന്റെ ഓഫീസിലെ ഒരാൾക്ക് അത് (ചോദ്യങ്ങൾ) ടൈപ്പ് ചെയ്ത് അപ്‌ലോഡ് ചെയ്യുന്നതിനായി ലോഗിൻ ചെയ്യാനും നൽകിയിട്ടുണ്ട്,” മൊയ്ത്ര ഒരു പ്രമുഖ ദേശീയ മാദ്ധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.
അതേ സമയം വെളിപ്പെടുത്തലിന് പിന്നാലെ എം.പി. മഹുവ മൊയ്ത്ര നവംബര്‍ രണ്ടിന് ഹാജരാകണമെന്ന് ലോക്‌സഭ എത്തിക്‌സ് കമ്മിറ്റി നിർദേശിച്ചു.ഇത് സംബന്ധിച്ച് മഹുവയ്ക്ക് കമ്മിറ്റി കത്തയച്ചു. നേരത്തെ ഒക്ടോബര്‍ 31-ന് ഹാജരാകാനായിരുന്നു നിര്‍ദേശിച്ചിരുന്നത്.
എന്നാൽ നവംബര്‍ അഞ്ചുവരെയുള്ള തീയതികളില്‍ ഹാജരാകാനില്ലെന്ന് ചൂണ്ടിക്കാട്ടി മഹുവ എത്തിക്‌സ് കമ്മിറ്റിക്ക് വെള്ളിയാഴ്ച കത്തെഴുതി.മഹുവയുടെ കൃഷ്ണനഗര്‍ മണ്ഡലത്തില്‍ നേരത്തേ നിശ്ചയിച്ച പരിപാടികളില്‍ പങ്കെടുക്കേണ്ടത് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. നവംബർ നാലാം തീയതി വരെ മണ്ഡലത്തില്‍ പരിപാടികളുള്ളതായും അതിനാൽ തന്നെ നവംബര്‍ അഞ്ചിന് ശേഷമുള്ള തീയതി നല്‍കണമെന്നായിരുന്നു മെഹുവയുടെ ആവശ്യം. എന്നാൽ ഇത് അംഗീകരിക്കാതിരുന്ന കമ്മിറ്റി, ഹാജരാകാനുള്ള തീയതി മൂന്നു ദിവസം കൂടി നീട്ടി നവംബര്‍ രണ്ടാക്കി നിര്‍ദേശിക്കുകയായിരുന്നു. രണ്ടാം തീയതി തന്നെ ഹാജരാകണമെന്നും അല്ലാത്ത പക്ഷം മറ്റു നടപടികളിലേക്കും കടക്കുമെന്നും മഹുവയ്ക്കയച്ച കത്തില്‍ കമ്മിറ്റി വ്യക്തമാക്കി.
പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കുന്നതിന് വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയില്‍നിന്ന് മഹുവ കൈക്കൂലി വാങ്ങിയെന്ന് ബിജെപി എം.പി. നിഷികാന്ത് ദുബെയാണ് ആരോപിച്ചത്. ഇതുസംബന്ധിച്ച തെളിവും ഇദ്ദേഹം പാനല്‍ കമ്മിറ്റിക്ക് മുന്‍പില്‍ സമര്‍പ്പിച്ചിരുന്നു