ദില്ലി: കാണാതായ വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. അരുണാചലിലെ വടക്കൻ ലിപ്പോയിൽനിന്നാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. വ്യോമസേന ഈ പ്രദേശത്ത് കൂടുതല്‍ തിരച്ചിലുകള്‍ നടത്തുകയാണ്. വ്യോമപാതയിൽനിന്ന് 15 കിലോമീറ്റർ മാറിയാണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
ജൂണ്‍ മൂന്ന് തിങ്കളാഴ്ച അസമിലെ ജോര്‍ഹട്ടില്‍ നിന്ന് മെന്‍ചുക അഡ്വാന്‍സ് ലാന്‍ഡിങ് ഗ്രൗണ്ടിലേക്ക് തിരിച്ച വിമാനമാണ് മെന്‍ചുക വനഭാഗത്തുവെച്ച് കാണാതായത്. പറന്നുയര്‍ന്ന് അരമണിക്കൂറിനകം വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു.
മൂന്ന് മലയാളികൾ ഉൾപ്പെടെ 13 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. റഷ്യൻ നിർമിത ആന്റണോവ് എഎൻ-32 വിഭാഗത്തിൽപ്പെട്ട യാത്രാവിമാനമാണു കാണാതായത്.