തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഖിലിന് കുത്തേറ്റ സംഭവത്തില്‍ പ്രതികളില്‍ ആരേയും സംരക്ഷിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ചികിത്സയില്‍ കഴിയുന്ന അഖിലിനെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. പൊലീസ് അന്വേഷണത്തിന് യാതൊരു തടസവുമുണ്ടാകില്ല. എന്തെല്ലാം അന്വേഷിക്കണം എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷണ സംഘമാണ് തീരുമാനിക്കേണ്ടത്. ഇത്തരത്തിലുള്ള സംഭവങ്ങളെ ഒരുതരത്തിലും ന്യായീകരിക്കാനാവില്ലെന്നും കോടിയേരി കൂട്ടിക്കിച്ചേർത്തു.
കോളേജുകളില്‍ വിദ്യാര്‍ഥികള്‍ക്ക് സ്വാതന്ത്ര്യവും സൗഹൃദാന്തരീക്ഷവും ഉണ്ടാകണം. വിദ്യാര്‍ഥി സംഘടനകള്‍ തമ്മില്‍പ്പോലും സംഘര്‍ഷം ഉണ്ടാകാന്‍ പാടുള്ളതല്ല. കേസന്വേഷണത്തിന് യാതൊരു തടസവും സിപിഎമ്മിന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ല. യൂണിവേഴ്‌സിറ്റി കോളേജിലുണ്ടായ സംഭവം ദൗര്‍ഭാഗ്യകരമാണ്. എസ്.എഫ്.ഐ വിഷയത്തില്‍ ഇടപെടുകയും ആരോപണ വിധേയര്‍ക്കെതിരെ നടപടി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
കോളേജ് യൂണിയന്‍ ഭാരവാഹികള്‍ പ്രശ്‌നത്തില്‍ ഇടപെട്ടതിനാല്‍ എസ്.എഫ്.ഐ യൂണിറ്റുതന്നെ പിരിച്ചുവിട്ടു. മാതൃകാപരമായ നടപടിതന്നെ എസ്.എഫ്.ഐ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പോലീസിന്റെ അന്വേഷണം നടക്കട്ടെ. പാര്‍ട്ടി ഒരു പ്രതികളേയും സംരക്ഷിക്കില്ല. പ്രതികള്‍ക്ക് പാര്‍ട്ടി സംരക്ഷണം നല്‍കുമെന്നത് പ്രതിപക്ഷത്തിന്റെ പതിവ് ആരോപണം മാത്രമാണ്.
എസ്.എഫ്.ഐ സ്വതന്ത്ര സംഘടനയാണ്. തെറ്റുതിരുത്തല്‍ നടപടി സ്വീകരിക്കേണ്ടത് അവര്‍ തന്നെയാണ്. സി.പി.എമ്മുകാരും അല്ലാത്തവരും എസ്.എഫ്.ഐയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പാര്‍ട്ടി ഒരു തീരുമാനവും എസ്.എഫ്.ഐക്കുമേല്‍ അടിച്ചേല്‍പ്പിക്കില്ല. കോളേജില്‍ നടന്ന സംഘര്‍ഷത്തിന്റെ പേരില്‍ കോളേജുതന്നെ അവിടെനിന്ന് മാറ്റേണ്ട ആവശ്യമില്ല. മട്ടന്നൂര്‍ കോളേജല്‍ കെ.എസ്.യുവിന്റെ മാഗസിന്‍ എഡിറ്ററെ അവര്‍ തന്നെ കൊലപ്പെടുത്തിയതിന്റെ പേരില്‍ കോളേജ് മാറ്റിയിട്ടില്ലെന്നും കോടിയേരി പറഞ്ഞു.