നെതർലാൻഡ്:അറുപതോളം പേരുമായി പോയ പാസഞ്ചർ ട്രെയിൻ പാളം തെറ്റി. ചൊവ്വാഴ്ച രാവിലെ ഹേഗിന് സമീപം നിർമ്മാണ ഉപകരണങ്ങളുമായി കൂട്ടിയിടിച്ചാണ് ട്രെയിൻ പാളം തെറ്റിയത്. അപകടത്തിൽ ഒരാൾ മരിക്കുകയും മുപ്പതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഹേഗിനടുത്തുള്ള വൂർഷോട്ടൻ പട്ടണത്തിൽ പുലർച്ചെ 3:25 ഓടെയാണ് സംഭവം. ലൈഡനിൽ നിന്ന് ഹേഗിലേക്ക് പോവുകയായിരുന്ന ട്രെയിൻ ട്രാക്കിലെ നിർമ്മാണ ഉപകരണങ്ങളുമായി കൂട്ടിയിടിച്ച് മറിയുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് ഒരു കോച്ചിന് തീപിടിച്ചു. യഥാസമയം തീ നിയന്ത്രണ വിധേയമാക്കിയത് അപകടത്തിന്റെ വ്യാപ്തി കുറച്ചു. ദുരിതാശ്വാസ, രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പലരുടെയും നില ഗുരുതരമാണ്. ഇതുവഴിയുള്ള ട്രെയിൻ സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചതായി നെതർലൻഡ്‌സ് റെയിൽവേ അറിയിച്ചു.