സ്വാതന്ത്ര്യദിനാഘോഷത്തിന്റെയും ഓപ്പറേഷൻ തൂഫാൻ ബോധവല്ക്കരണത്തിന്റെയും ഭാഗമായി
യുവതീയുവാക്കൾക്കായി സ്വാതന്ത്ര്യ സെമിനാർ സംഘടിപ്പിച്ച് കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ.
‘രാഷ്ട്രഭക്തിയാകണം ലഹരി’ എന്ന സന്ദേശം ഉയർത്തിപ്പിടിച്ചു നടന്ന സെമിനാറിൽ ഭയരഹിതരായ യുവതലമുറയാണ് യഥാർത്ഥ രാഷ്ട്രസമ്പത്തെന്നും, ജീവിതലക്ഷ്യവും യാഥാർത്ഥ്യബോധവും കൈവരിക്കുന്നതിലൂടെ മയക്കുമരുന്ന് പോലുള്ള ദൂഷിതവലയങ്ങളിൽ നിന്ന് രക്ഷനേടാനാകുമെന്നും ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് ഫൗണ്ടേഷൻ കുലപതി ആചാര്യശ്രീ രാജേഷ് അഭിപ്രായപ്പെട്ടു.
കുട്ടികളിൽ മാതാപിതാക്കളോടുള്ള കടപ്പാടും മക്കളോട് മാതാപിതാക്കൾക്ക് ഉത്തരവാദിത്വബോധവും ഉണ്ടാകണമെന്നും, സ്നേഹക്കുറവും ആത്മധൈര്യമില്ലായ്മയുമാണ് പലപ്പോഴും കുട്ടികളെ ലഹരിക്ക് അടിമകളാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. വിവേചനബുദ്ധിയോടെയുള്ള പെരുമാറ്റത്തിലൂടെ മാത്രമേ ലഹരിക്കെതിരെയുള്ള ശക്തമായ പ്രതിരോധം തീർക്കാൻ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ കെ.പി. അജിത്ത് വൈദിക് അദ്ധ്യക്ഷത വഹിച്ചു. കസബ എസ്.ഐ. അബ്ദുല്ല മങ്ങാട്ട് ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ചും അവയ്ക്കെതിരെയുള്ള പ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ചും ക്ലാസ്സെടുത്തു. കഞ്ചാവിന് പുറമെ എം.ഡി.എം.എ., മെത്താംഫെറ്റാമൈൻ, എൽ.എസ്.ഡി. തുടങ്ങിയ അതീവ മാരകമായ സിന്തറ്റിക് ലഹരിമരുന്നുകളാണ് പുതിയ കാലത്ത് വ്യാപകമായിക്കൊണ്ടിരിക്കുന്നതെന്നും, ഈ വിപത്തിനെതിരെയുള്ള പോരാട്ടം ഓരോ വ്യക്തിയും തങ്ങളിൽ നിന്ന് തന്നെ തുടങ്ങേണ്ടതുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ ഈ ലഹരിവലയിൽ അകപ്പെട്ട തലമുറയെ തിരികെ കൊണ്ടുവരാൻ സാധിക്കൂ എന്ന് അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രമന്ത്ര പാരായണത്തോടെ ആരംഭിച്ച ചടങ്ങിൽ കെ.പി. അജിത്ത് വൈദിക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലഹരിക്കെതിരായ ബോധവൽക്കരണം ലക്ഷ്യമാക്കി കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷന്റെ യുവ വിഭാഗം തയ്യാറാക്കിയ ‘കൂട്ടുകെട്ട്’ എന്ന ഹ്രസ്വചിത്രത്തിന്റെ പ്രദർശനവും ചടങ്ങിന്റെ ഭാഗമായി നടന്നു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ആചാര്യശ്രീ രാജേഷിനെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നേരത്തെ ‘തൂഫാൻ വാരിയർ’ ആയി പ്രഖ്യാപിച്ചിരുന്നു. ചടങ്ങിൽ അഷിൻ ടി. സ്വാഗതവും ശിവാനി ഡി.എസ്. നന്ദിയും രേഖപ്പെടുത്തി.


