ദില്ലി: ഭാരത് ജോഡോ ന്യായ് യാത്രയുമായി ഗുജറാത്തിലെത്തിയ രാഹുൽ ഗാന്ധിക്കെതിരെ ജനങ്ങളുടെ പ്രതിഷേധം. കഴിഞ്ഞ ദിവസമാണ് ഭാരത് ജോഡോ ന്യായ് യാത്രയുമായി സൂറത്തിലെ ബർദോലിയിലെത്തിയത്. സന്ദർശന വേളയിൽ ജനങ്ങൾ ‘ജയ് ശ്രീറാം‘ മുഴക്കി രംഗത്തെത്തി. പ്രതിഷേധത്തെ തുടർന്ന് രാഹുൽ ഗാന്ധിയുടെ യോഗം റദ്ദാക്കുകയും ബർദോളിയിൽ നിന്ന് വൈരയിലേക്ക് പോവുകയുമായിരുന്നു.
ഞായറാഴ്ച രാവിലെ രാഹുൽ തന്റെ ‘ഭാരത് ജോഡോ ന്യായ് യാത്ര’യ്‌ക്കിടെ ‘സ്വരാജ് ആശ്രമം’ സന്ദർശിച്ചു. ഇവിടെ നിന്ന് മടങ്ങുമ്പോഴാണ് പ്രതിഷേധം ഉയർന്നത്. വഴിയിൽ നാട്ടുകാർ ‘ജയ് ശ്രീറാം’ മുഴക്കി. ഈ സമയത്ത് ജയ് ശ്രീറാം എന്ന മുദ്രാവാക്യം കേട്ട് രാഹുൽ ഗാന്ധിയ്‌ക്കൊപ്പമുണ്ടായിരുന്ന ചില കോൺഗ്രസ് പ്രവർത്തകർ പ്രകോപിതരായി. ഇവർ മുദ്രാവാക്യം വിളികളുമായി ജനങ്ങൾക്കിടയിലേക്ക് എത്തി തടയാൻ ശ്രമിച്ചു.
ചെറിയ തോതിൽ സംഘർഷമുണ്ടായതായാണ് റിപ്പോർട്ട്. രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിനിടെ ബർദോളിയിൽ ഒരു പൊതുയോഗം വച്ചിരുന്നു. എന്നാൽ, എതിർപ്പിനെത്തുടർന്ന് ഈ യോഗം പെട്ടെന്ന് റദ്ദാക്കി. ഇതിന് പിന്നാലെയാണ് രാഹുൽ ഗാന്ധി വൈരയിലേക്ക് തിരിച്ചത്.