Monday, May 6, 2024
spot_img

കട്ടപ്പന ഇരട്ടക്കൊല; മൊഴി മാറ്റി പറഞ്ഞ് പ്രതി, പോലീസിന് വെല്ലുവിളി; നവജാത ശിശുവിനെ മറവ് ചെയ്ത സ്ഥലത്തിൽ അവ്യക്തത; തിരച്ചിൽ തുടരുന്നു

ഇടുക്കി: കട്ടപ്പനയിൽ നവജാത ശിശുവിനെയും മുത്തച്ഛനെയും കൊലപ്പെടുത്തിയ കേസിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്താനുള്ള തിരച്ചിൽ ഇന്നും തുടരും. 2016 ജൂലൈയിലാണ് കുഞ്ഞിന്‍റെ അച്ഛൻ നിതീഷ് ഭാര്യാ പിതാവിൻറെയും സഹോദരന്‍റെയും സഹായത്തോടെ അഞ്ചു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. മൃതദേഹം കട്ടപ്പന സാഗര ജങ്ഷനിലെ വീടിന് സമീപമുള്ള തൊഴുത്തിൽ മറവ് ചെയ്‌തെന്നായിരുന്നു നിതീഷ് ആദ്യം നൽകിയ മൊഴി.

തെളിവെടുപ്പിനിടെ നിതീഷ് മൊഴി മാറ്റി പറയുന്നത് പോലീസിന് വെല്ലുവിളിയാകുന്നുണ്ട്. തൊഴുത്തിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനാകാതെ വന്നതോടെ മൃതദേഹം ഇവിടെ നിന്ന് മാറ്റിയെന്നാണ് നിതീഷ് പോലീസിനോട് പറഞ്ഞത്. എന്നാൽ കൂട്ട് പ്രതി വിഷ്ണു ഈ കാര്യം നിഷേധിച്ചു. അതിനാൽ വിഷ്ണുവിനെ ചോദ്യം ചെയ്യാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.

അതേസമയം, വിജയന്‍റേതെന്ന് കരുതുന്ന മൃതദേഹം കഴിഞ്ഞ ദിവസം പുറത്തെടുത്തു. മൂന്നായി മടക്കി കുഴിയിൽ ഇരുത്തിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കക്കാട്ടുകടയിലെ വീട്ടിലെ മുറിയിൽ തറ പൊളിച്ച് നടത്തിയ പരിശോധനയിൽ പാന്റ്, ഷർട്ട്, ബെൽറ്റ് എന്നിവയുടെ ഭാഗങ്ങളും കണ്ടെത്തിയിരുന്നു. വിജയനെ കൊന്ന് വീടിന്റെ അകത്ത് കുഴിച്ചിട്ടെന്ന പ്രതി നിതീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു തെളിവെടുപ്പ്.

Related Articles

Latest Articles