ദില്ലി: ദി കശ്മീർ ഫയൽസിന്റെ സംവിധായകൻ വിവേക് അഗ്നിഹോത്രിയെ പരിഹസിച്ച് ബോളിവുഡ് നടി സ്വര ഭാസ്കർ രംഗത്ത്. ‘നിങ്ങളുടെ പ്രയത്നത്തിന്റെ ഫലമായി, നിങ്ങളുടെ വിജയത്തെ ആരെങ്കിലും അഭിനന്ദിക്കണം എന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ, കുറഞ്ഞത് അവരുടെ തലയിൽ കയറിയിരുന്ന് വിലസാതെയെങ്കിലും ഇരിക്കുക’, എന്നായിരുന്നു സ്വര കശ്മീർ ഫയലിന്റെ പേരെടുത്ത് പറയാതെ വിമർശിച്ചത്.
സ്വരയുടെ പരോക്ഷ വിമർശനം സംവിധായകൻ വിവേകിന് നേരെയുള്ളതാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. നേരത്തെ പലതവണ ഇരുവരും ട്വിറ്ററിൽ കൊമ്പുകോർത്തിരുന്നു. ഇരുവരും തമ്മിൽ അത്ര ചേർച്ചയിലല്ല എന്നാണ് പാപ്പരാസികൾ പറയുന്നത്. എന്നാൽ വിവേകിനെ പരിഹസിച്ച സ്വരയ്ക്ക് നേരെ ട്രോളുകളും ഉടലെടുത്തു. ‘അഭിനന്ദനങ്ങൾ സ്വര. വീണ്ടും നിങ്ങൾ മറ്റൊരാളുടെ വിജയത്തെ കുറിച്ച് പറഞ്ഞ് ആളുകളുടെ ശ്രദ്ധ ആകർഷിച്ചു. നിങ്ങളുടെ വ്യാജ അഭിനന്ദനം ആരും കാത്തിരിക്കുന്നില്ല. നിങ്ങൾ അഭിനന്ദിച്ചാലും ഇല്ലെങ്കിലും സിനിമ ഹിറ്റാണ്’, സ്വരയെ ട്രോളിക്കൊണ്ട് നിരവധി പേർ രംഗത്ത് വന്നു.
അതേസമയം, മാർച്ച് 11 ന് റിലീസ് ചെയ്ത സിനിമയ്ക്ക് ആരാധകരിൽ നിന്നും നിരൂപകരിൽ നിന്നും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. അക്ഷയ് കുമാർ, യാമി ഗൗതം, ഹൻസാൽ മേത്ത തുടങ്ങി നിരവധി ബോളിവുഡ് താരങ്ങൾ ചിത്രത്തെ അഭിനന്ദിച്ച് രംഗത്ത് വന്നിരുന്നു.
വിവേക് അഗ്നിഹോത്രിയുടെ ‘ദ കശ്മീര്‍ ഫയല്‍സ്’ എന്ന സിനിമ കാണുന്നതിന് ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി നികുതി ഒഴിവാക്കിയത്. താഴ്‌വരയില്‍ കലാപം ആരംഭിച്ച കാലത്ത് കശ്മീരി പണ്ഡിറ്റുകള്‍ക്കുണ്ടായ അനുഭവകഥകളെ അടിസ്ഥാനമാക്കിയാണ് വിവേക് അഗ്നിഹോത്രി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സര്‍ക്കാരിന്റെ ഈ തീരുമാനത്തെ വിശ്വഹിന്ദു പരിഷത്ത് സ്വാഗതം ചെയ്തിരുന്നു.
അനുപം ഖേറും മിഥുൻ ചക്രവര്‍ത്തിയും ചിത്രത്തിൽ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്. ചിത്രം എല്ലാവരും കാണണമെന്ന് മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് ട്വിറ്ററിലൂടെ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.
1990-ല്‍ കാശ്മീര്‍ കലാപകാലത്ത് കശ്മീരി പണ്ഡിറ്റുകള്‍ അനുഭവിച്ച ക്രൂരജീവിതത്തിന്റെ നേർചിത്രമാണ് ‘ദി കശ്മീര്‍ ഫയല്‍സ്’. ഇത് കാശ്മീരി പണ്ഡിറ്റുകളുടെ വേദനയുടെയും കഷ്ടപ്പാടുകളുടെയും പോരാട്ടങ്ങളുടെയും ആഘാതങ്ങളുടെയും കഥപറയുന്ന ചിത്രം.