കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിൽ പ്രതികളായ അഞ്ച് സിപിഎം പ്രവർത്തകരെ പോലീസ് ഇന്ന് എറണാകുളം സിജെഎം കോടതിയിൽ ഹാജരാക്കും. കാസർഗോഡ് നിന്നാണ് പ്രതികൾ അറസ്റ്റിലായത്. അറസ്റ്റിലായ പ്രതികളെ പുലർച്ചെയോടെ കൊച്ചിയിലെത്തിച്ച് റിമാൻഡ് ചെയ്ത ശേഷം കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് സിബിഐ തീരുമാനം.
അറസ്റ്റിലായത് സിപിഎം ബ്രാഞ്ച് സെക്രട്ടറി രാജു, കൂട്ടുപ്രതികളായ സുരേന്ദ്രൻ, ശാസ്താ മധു, ഹരിപ്രസാദ്, റെജി വർഗീസ് എന്നിവരാണ്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനേയും ശരത് ലാലിനേയും കൊലപ്പെടുത്തുന്നതിന് ഗൂഡാലോചന നടത്തി, ആയുധങ്ങൾ എത്തിച്ചു, കൊല്ലപ്പെട്ടവരുടെ യാത്രവിവരങ്ങൾ കൃത്യം നൽകിയവർക്ക് കൈമാറി തുടങ്ങിയവയാണ് ഇവർക്കെതിരായ കണ്ടെത്തലുകൾ.
ഇത് വരെ കേസുമായി ബന്ധപ്പെട്ട് 19 പേരാണ് അറസ്റ്റിലായിരിക്കുന്നത്. ഇതിൽ രണ്ട് പേർ ജാമ്യത്തിലാണ്.
സിബിഐ കേസേറ്റെടുത്ത് ആറ് മാസത്തിന് ശേഷമാണ് അറസ്റ്റുണ്ടായത്. നേരത്തേ കേസുമായി ബന്ധപ്പെട്ട് 14 പേരെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഇതിൽപ്പെടാത്ത 5 പേരെയാണ് സിബിഐ ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരെ അഞ്ച് പേരെയും ഇന്നലെ ഉച്ചയോടെ കാസർകോട് റസ്റ്റ് ഹൗസിലേക്ക് അന്വേഷണസംഘം വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷം വൈകിട്ട് മൂന്നരയോടെയാണ് ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തിയത്.
അറസ്റ്റിലായ എല്ലാവരും ഏച്ചിലടുക്കം ഭാഗത്ത് നിന്നുള്ളവർ തന്നെയാണ്. ഇരട്ടക്കൊലപാതകം നടന്ന കല്യോട്ടിന് സമീപമുള്ള സ്ഥലമാണ് ഏച്ചിലടുക്കം. അഞ്ച് സിപിഎം പ്രവർത്തകരെക്കൂടി അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിൽ റസ്റ്റ് ഹൗസ് പരിസരത്ത് വലിയ പൊലീസ് സന്നാഹമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.