ദില്ലി : ബിൽക്കീസ് ബാനോ കൂട്ടബലാത്സംഗ കേസിലെ പ്രതികൾ ഞായറാഴ്ച തന്നെ ജയിൽ അധികൃതർക്കു മുന്നിൽ ഹാജരായി കീഴടങ്ങണമെന്നു സുപ്രീം കോടതി ആവശ്യപ്പെട്ടു. കീഴടങ്ങാൻ കൂടുതൽ സമയം നൽകണമെന്നാവശ്യപ്പെട്ട് 11 പ്രതികൾ സമർപ്പിച്ച ഹർജികളും തള്ളിയ കോടതി പ്രതികൾ രണ്ടാഴ്ചയ്ക്കകം ജയിലിൽ തിരികെ എത്തണമെന്ന് കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. ജസ്വന്ത് നായി, ഗോവിന്ദ്ഭായ് നായി, ശൈലേഷ് ഭട്ട്, രാധേശ്യാം ഷാ, ബിപിൻ ചന്ദ്ര ജോഷി, കേസർ ഭായ് വൊഹാനിയ, പ്രദീപ് മോർദിയ, ബകാഭായ് വൊഹാനിയ, രാജുഭായ് സോണി, മിതേഷ് ഭട്ട്, രമേഷ് ചന്ദന എന്നിവരാണു കേസിലെ പ്രതികൾ.
ഗുജറാത്ത് കലാപത്തിനിടെ ബിൽക്കീസ് ബാനോ ഉൾപ്പെടെ 8 സ്ത്രീകളെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും കുഞ്ഞുങ്ങളുൾപ്പെടെ 14 പേരെ കൊലപ്പെടുത്തിയതിനും ജീവപര്യന്തം ശിക്ഷിക്കപ്പെട്ട 11 പേരെ മോചിപ്പിച്ചത് ഈ മാസം 8നാണ് സുപ്രീം കോടതി റദ്ദാക്കിയത്.