ദില്ലി: പെട്രോളും ഡീസലും ജിഎസ്ടിയിലേക്ക് കൊണ്ടു വരാനുള്ള കേന്ദ്രസർക്കാർ നീക്കത്തിന് എതിർപ്പുമായി സംസ്ഥാനങ്ങൾ. ഇതേ തുടർന്ന് ഇന്ന് ചേർന്ന ജിഎസ്ടി കൗൺസിൽ യോഗം വിഷയം വിശദമായി ചർച്ച ചെയ്യാനായി മാറ്റിവെച്ചു. പെട്രോളും ഡീസലും ജിഎസ്ടിയിലേക്ക് കൊണ്ടു വരാനുള്ള വിഷയം ചർച്ച ചെയ്യാനുള്ള സമയമായിട്ടില്ലെന്ന വിലയിരുത്തലോടെയാണ് ഈ നിർദേശം ചർച്ച ചെയ്യുന്നത് കൗൺസിൽ യോഗം മാറ്റിവെക്കുകയായിരുന്നു.
പെട്രോളും ഡീസലും ജിഎസ്ടിയിൽ ഉൾപ്പെടുത്താനുള്ള നീക്കത്തെ ശക്തമായി എതിർക്കുമെന്ന് കേരളവും മഹാരാഷ്ട്രയും അടക്കമുള്ള സംസ്ഥാനങ്ങൾ നേരത്തെ വ്യക്തമാക്കിയിരുന്നു. പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജി.എസ്.ടി പരിധിയില്‍ ഉള്‍പ്പെടുത്തിയാല്‍ വരുമാന നഷ്ടമുണ്ടാകുമെന്ന് സംസ്ഥാനങ്ങള്‍ നിലപാട് വ്യക്തമാക്കി. പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തെ പിന്തുണച്ച് കേന്ദ്രം രംഗത്തെത്തിയിട്ടുണ്ടെങ്കിൽപ്പോലും സംസ്ഥാനങ്ങളുടെ പ്രതിഷേധം അവഗണിച്ച് ഏകപക്ഷീയമായ തീരുമാനമെടുക്കില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്.