ആലുവ: 83 വയസുകാരിയ്ക്ക് അര മണിക്കൂറിനിടെ കോവിഡ് വാക്‌സിന്‍ നല്‍കിയത് രണ്ട് തവണ. ശ്രീമൂലനഗരം ഗവണ്മെന്റ് ആശുപതിയിലാണ് പിഴവ് നടന്നിരിക്കുന്നത്. എണ്‍പത്തിമൂന്നുകാരിയായ താണ്ടമ്മ പാപ്പുവിനാണ് രണ്ടു തവണ വാക്‌സിന്‍ കുത്തിവച്ചത്. ആദ്യ തവണ വാക്‌സിന്‍ എടുത്ത ശേഷം മുറിയില്‍ മറന്നുവെച്ച ചെരുപ്പ് എടുക്കാന്‍ പോയപ്പോഴാണ് വീണ്ടും വാക്‌സിന്‍ നല്‍കിയത്.
ഒരു തവണ വാക്‌സിന്‍ എടുത്ത വിവരം താണ്ടമ്മ പാപ്പു പറഞ്ഞിരുന്നില്ലെന്നും ഇതാണ് വീണ്ടും കുത്തിവെയ്പ്പ് നല്‍കാനിടയായതെന്നും ആരോഗ്യ വകുപ്പ് വിശദീകരണം. അതേസമയം, ഇഞ്ചക്ഷന്‍ ഒരു പ്രാവശ്യം എടുത്തുവെന്ന് പറഞ്ഞിട്ടും നിര്‍ബന്ധിച്ചാണ് വാക്‌സിന്‍ കുത്തിവച്ചതെന്ന് താണ്ടമ്മ പാപ്പു പറയുന്നു. കുത്തിവെപ്പ് എടുത്ത ശേഷം ശാരീരികമായി ബുദ്ധിമുട്ട് ഉണ്ടായതായും പറയുന്നുണ്ട്.
അതേസമയം കോവിഡ് പ്രതിരോധ കുത്തിവയ്പ്പിൽ വീണ്ടുമൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് രാജ്യം . ആറ് മണിക്കൂറിനുള്ളിൽ ഒരു കോടി ആളുകൾക്കാണ് വാക്‌സിൻ നൽകിയത്. കേന്ദ്ര സർക്കാരാണ് വിവരം പുറത്ത് വിട്ടിരിക്കുന്നത് .ആദ്യ ഡോസ് വാക്‌സിൻ സ്വീകരിക്കുന്നവർക്ക് കോവിൻ സൈറ്റിൽ രജിസ്റ്റർ ചെയ്ത ശേഷം കുത്തിവയ്പ്പ് എടുക്കാവുന്നതാണ്. ഇന്നലെ വരെ 77.24 കോടി ആളുകളാണ് രാജ്യത്തൊട്ടാകെ വാക്‌സിൻ സ്വീകരിച്ചത്.