ദില്ലി: സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസ് ഭാരത് ജോഡോ യാത്ര നിര്‍ത്തിവച്ചെന്നുള്ള ആരോപണവുമായി ബിജെപി നേതാവ് കപില്‍ മിശ്ര രംഗത്ത് . ഇത് ലജ്ജാകരമാണെന്നാണ് ബിജെപി നേതാവിന്‍റെ പ്രതികരണം. എന്‍ഐഎ നടത്തിയ റെയ്ഡിനെ തുടര്‍ന്നുണ്ടായ അറസ്റ്റില്‍ പ്രതിഷേധിച്ചാണ് പോപ്പുലര്‍ ഫ്രണ്ട് ഇന്ന് കേരളത്തില്‍ ഹര്‍ത്താല്‍ നടത്തിയത്. എന്നാല്‍, പിഎഫ്ഐ ഹര്‍ത്താല്‍ പ്രഖ്യാപിച്ച ദിവസം രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നിര്‍ത്തിവച്ചെന്ന് ആരോപണം ഉന്നയിച്ചാണ് ബിജെപി നേതാവ് വിമര്‍ശിക്കുന്നത്.
അതേസമയം, സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലിനിടെ പല ജില്ലകളിലും അക്രമസംഭവങ്ങളുണ്ടായി. ഹര്‍ത്താലിൽ നടന്ന അക്രമങ്ങളിൽ കടുത്ത വിമർശനമാണ് കേരള ഹൈക്കോടതി ഉന്നയിച്ചിട്ടുള്ളത്. സംസ്ഥാനത്ത് ഇന്ന് നടന്ന ഹർത്താൽ നിയമവിരുദ്ധമാണെന്ന് പറഞ്ഞ ഹൈക്കോടതി നഷ്ടം ആരിൽ നിന്ന് ഈടാക്കുമെന്നും ചോദിച്ചു. ഹർത്താൽ നടത്തിയ പോപ്പുലർ ഫ്രണ്ടിൽ നിന്നാണോ നഷ്ടം നികത്തുകയെന്നും ഹൈക്കോടതി ആരാഞ്ഞു. തൊട്ടു കളിച്ചാൽ പൊള്ളുമെന്ന് തോന്നുന്ന കാലം വരെ ബസുകൾക്ക് നേരെ ആക്രമണം തുടരുമെന്നും കോടതി വ്യക്തമാക്കി.