കൊച്ചി:യുവാവ് കിണറ്റിൽ വീണെന്ന ഫോൺ കോളിനെ തുടർന്ന് രക്ഷാപ്രവർത്തനെത്തിയ ഫയർഫോഴ്സിനൊപ്പം തിരച്ചിലിൽ കൂടി ‘കിണറ്റിൽ വീണയാളും‘.കഴിഞ്ഞ ദിവസം കൂത്താട്ടുകുളത്തിനടുത്ത് തിരുമാറാടിയിലാണ് സംഭവം നടന്നത്.തിരുമാറാടി വാളിയപ്പാടം നാലുസെന്‍റ് കോളനിയിലെ കിണറ്റിൽ കിഴകൊമ്പ് സ്വദേശി ഉണ്ണി (59) വീണെന്ന് ഇയാളുടെ സുഹൃത്ത് സന്തോഷ് ഫയർഫോഴ്സിനെ വിളിച്ച് പറഞ്ഞു. ഉണ്ണിയുടെ മറ്റൊരു സുഹൃത്തായ ബാബു പറഞ്ഞതനുസരിച്ചാണ് സന്തോഷ് ഫയർഫോഴ്സിനെ വിളിച്ചത്.
ഫോൺകോൾ ലഭിച്ചതനുസരിച്ച് ഫയർഫോഴ്സ് കോളനിയിലെത്തി രക്ഷാപ്രവർത്തനം നടത്തുന്നതിനിടെയാണ് സംഭവം അന്വേഷിച്ച് സാക്ഷാൽ ഉണ്ണി തന്നെ തിരച്ചിൽ സംഘത്തിനൊപ്പം കൂടുന്നത്. ഇതോടെ എന്താണ് സംഭവിച്ചതെന്നറിയാൻ നാട്ടുകാർക്കും ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്കും ആകാംക്ഷയായി.
ഉണ്ണിയും ബാബുവും കുറച്ചുകാലമായി ഒരുമിച്ചാണ് താമസം. കഴിഞ്ഞ ദിവസം ഇരുവരും സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെ, ഉണ്ണി പുറത്തേക്ക് ഇറങ്ങി പോയി. കിണറിന് സമീപത്ത് കൂടിയാണ് ഉണ്ണി നടന്ന് പോയത്. ഏറെ സമയം കഴിഞ്ഞിട്ടും ഉണ്ണിയെ കാണാതായതോടെ, ഇയാൾ കിണറ്റിൽ ചാടിയോ എന്ന് ബാബു ആശങ്കപ്പെടുകയായിരുന്നു.
ഈ സമയത്ത് സഥലത്തെത്തിയ സന്തോഷിനോട് ബാബു പറഞ്ഞത്, കിണറിന്റെ ആൾമറയുടെ മുകളിലിരുന്ന ഉണ്ണി കിണറ്റിലേക്ക് വീണു എന്നായിരുന്നു. ഇതോടെ പരിഭ്രാന്തനായ സന്തോഷ് ഫയർഫോഴ്സിനെ വിളിക്കുകയായിരുന്നു.
സംഭവം നാട്ടുകാർ അറിഞ്ഞതോടെ ‘രക്ഷാപ്രവർത്തനം‘ കാര്യക്ഷമമായി. കിണറിന് സമീപം തിക്കും തിരക്കുമായി. ഈ സമയത്തായിരുന്നു ചായപ്പൊടിയും ബീഡിയുമായി ഉണ്ണിയുടെ എൻട്രി. കിണറ്റിൽ വീണെന്ന് കരുതിയ ഉണ്ണി തിരിച്ചെത്തിയിട്ടും തിരച്ചിൽ നിർത്താൻ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ കൂട്ടാക്കിയില്ല. 30 അടി താഴ്ചയുള്ള കിണറ്റിലിറങ്ങി, ആരും അപകടത്തിൽ പെട്ടിട്ടില്ല എന്ന് ഉറപ്പ വരുത്തിയ ശേഷമാണ് ഫയർഫോഴ്സ് ദൗത്യം അവസാനിപ്പിച്ചത്.